ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ വിധി പറയാതെ ഗുജറാത്ത് ഹൈക്കോടതി. കേസിൽ ഇടക്കാല സ്‌റ്റേ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ വാദം കേട്ട കോടതി, വേനലവധിക്ക് ശേഷം വിധി പറയാമെന്ന് വ്യക്‌തമാക്കി. കേസിൽ ഇടക്കാല ആശ്വാസം അനുവദിക്കാൻ ആകില്ലെന്നും കോടതി അറിയിച്ചു.
കേസിൽ ഇടക്കാല സ്‌റ്റേ അനുവദിക്കാത്ത സാഹചര്യത്തിൽ ലോക്‌സഭയിൽ രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത തുടരും. ജസ്‌റ്റിസ് ഹേമന്ദ് പ്രച്ഛക് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വേനലവധിക്ക് ശേഷമേ ഇനി കേസ് പരിഗണിക്കൂ. മെയ് അഞ്ചു മുതൽ ജൂൺ അഞ്ചു വരെയാണ് വേനലവധി. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിഗ്‍വിയാണ് രാഹുലിനായി ഹൈക്കോടതിയിൽ ഹാജരായത്.
കേസിൽ ഇടക്കാല ആശ്വാസം വേണമെന്ന് അഭിഭാഷകൻ ആവശ്യപ്പട്ടെങ്കിലും, കോടതി ഇത് നിരസിക്കുകയായിരുന്നു. കേസിന്റെ നടപടിക്രമങ്ങളുടെ രേഖകളുടെ യഥാർഥ പകർപ്പ് ഹാജരാക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിചാരണാ കോടതിയോട് നിർദ്ദേശിച്ചു. അപകീർത്തി കേസിലെ തനിക്കെതിരായ വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയും തള്ളിയിരുന്നു.
Most Read: ‘ദി കേരള സ്‌റ്റോറി’; അടിയന്തിര സ്‌റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി