ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആം ആദ്‌മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. വിചാരണക്കോടതിയുടെ വിധി ഡെൽഹി സെഷൻസ് കോടതി ശരിവച്ചു. വിധിക്ക് പിന്നാലെ എംഎൽഎയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
അഞ്ച് വർഷം മുൻപ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കോടതിയുടെ വിധി. പൊതുസേവകന്റെ ജോലി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. തടവിന് പുറമെ സോംനാഥിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ വിധിച്ചിരുന്നു.
2016 സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സോംനാഥ് ഭാരതിയും മുന്നൂറോളം പേരടങ്ങിയ ജനക്കൂട്ടവും എയിംസിന്റെ മതിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തുവെന്നാണ് പ്രോസിക്യൂഷൻ വാദം. സോംനാഥ് ഭാരതിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ശിക്ഷ വിധിച്ചത്.
Read Also: ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 800 സൈനികർ; റിപ്പോർട്