ഡെൽഹി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 800 സൈനികരെന്ന് റിപ്പോര്‍ട്. കര, നാവിക, വായു സേനയിലെ ഉദ്യോഗസ്‌ഥരുടെ കണക്കാണ് ഇത്. രാജ്യസഭയില്‍ മന്ത്രി ശ്രീപാദ് നായിക്കാണ് കണക്കുകൾ വ്യക്‌തമാക്കിയത്.
സൈനികര്‍ സഹപ്രവര്‍ത്തകരെ അപായപ്പെടുത്തിയ 20 ഓളം സംഭവങ്ങളാണ് ഉള്ളത്. 2014 മുതല്‍ കരസേനയില്‍ മാത്രം 591 സൈനികരാണ് ആത്‍മഹത്യ ചെയ്‌തിട്ടുള്ളത്. വായു സേനയില്‍ ഇത് 160ഉം നാവിക സേനയില്‍ ഇത് 36ഉം ആണ്.
പാകിസ്‌ഥാന്‍, ചൈന തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ ദീര്‍ഘകാലം നിയമനം ലഭിക്കുന്ന സൈനികര്‍ക്ക് സമ്മര്‍ദ്ദം അധികമാണെന്നും ഇത് സൈനികരുടെ കായിക ക്ഷമതയെ സാരമായി ബാധിക്കുന്നുണ്ടെന്നും ആണ് പഠനങ്ങള്‍ വിശദമാക്കുന്നത്.
സൈനികര്‍ക്കിടയിലെ ആത്‌മഹത്യാ പ്രവണത കുറക്കാനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വ്യക്‌തമാക്കുന്നതാണ് റിപ്പോര്‍ട്. രാജ്യത്തെ 14 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് സമ്മര്‍ദ്ദം കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
സൈനികരില്‍ സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സൈനികര്‍ക്ക് മികച്ച ഭക്ഷണവും വസ്‍ത്രവും സമ്മര്‍ദ്ദം കുറക്കാനുള്ള പരിശീലനവും നല്‍കുന്നുണ്ട്. അവര്‍ക്ക് വിനോദത്തിനായുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ടെന്ന് ശ്രീപാദ് നായിക്ക് രാജ്യസഭയെ അറിയിച്ചു.
Also Read: വിജയിക്കാനല്ല, വോട്ട് ഭിന്നിപ്പിക്കാനാണ് മൽസരിക്കുന്നത്; കമൽ ഹാസനെതിരെ സഖ്യ സ്‌ഥാനാർഥി