ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ചിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതായി റിപ്പോർട്. ശുഭ് കരൺ സിങ് എന്ന 24 കാരനായ കർഷകനാണ് മരിച്ചത്. ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും കർഷകന്റെ ജീവൻ രക്ഷിക്കാനായില്ല. ഇതോടെ കർഷക പ്രതിഷേധം കൂടുതൽ ശക്‌തമായേക്കുമെന്നാണ് വിവരം.
ആരും പ്രതിഷേധത്തിൽ മരിച്ചിട്ടില്ലെന്ന് അറിയിച്ച് ഹരിയാന പോലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. അഭ്യൂഹങ്ങൾ മാത്രമാണ് പരക്കുന്നതെന്നും പോലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് കർഷകന്റെ മരണം സ്‌ഥിരീകരിച്ചുള്ള വാർത്ത പുറത്തുവന്നത്. കണ്ണീർവാതക ഷെല്ലുകളും റബർ ബുള്ളറ്റുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പ്രതിഷേധക്കാരായ കർഷകരെ പോലീസ് നേരിട്ടത്.
1200 ട്രാക്‌ടർ-ട്രോളികളും മറ്റു വാഹനങ്ങളുമായി പതിനായിരത്തിലധികം കർഷകരാണ് ഡെൽഹി അതിർത്തിയിൽ ഒത്തുകൂടിയത്. ഹരിയാന- പഞ്ചാബ് അതിർത്തിയായ ശംഭുവിലും പോലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. കർഷകർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ ഡെൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവിൽ വൻ പോലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്.
സമരം ചെയ്യുന്ന കർഷകർക്ക് യന്ത്രങ്ങൾ നൽകരുതെന്ന് നാട്ടുകാരോട് ഹരിയാന പോലീസ് നിർദ്ദേശിച്ചു. കർഷകർക്ക് ട്രാക്‌ടർ, ക്രെയിൻ, മണ്ണുമാന്തി യന്ത്രം എന്നിവ നൽകരുതെന്നാണ് പോലീസ് നിർദ്ദേശം. പ്രതിഷേധത്തിനായി ഇവ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഇത്തരം വാഹനങ്ങളും യന്ത്രങ്ങളും സമര സ്‌ഥലത്ത് നിന്നും മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച അജ്‌ഞാതരായ ഡ്രൈവർമാർക്കെതിരെ അംബാല പോലീസ് കേസെടുത്തിട്ടുണ്ട്.
അഞ്ച് വിളകൾക്ക് താങ്ങുവില നൽകാമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ കർഷക സംഘടനകൾ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സമരവുമായി മുന്നോട്ട് പോവുകയാണെന്ന് കർഷകർ പ്രഖ്യാപിച്ചത്. താങ്ങുവില നിയമപരമാക്കണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണം എന്നതടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് രണ്ടാം കർഷക സമരം.
Most Read| ടിപി വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ കീഴടങ്ങി