ന്യൂഡെല്‍ഹി: സുള്ളി ഡീല്‍സ് ആപ്പിന്റെ നിര്‍മാതാവ് ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യഹരജി തള്ളി ഡെല്‍ഹി കോടതി. മുസ്‌ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച ആപ് നിർമിച്ചതിന് കഴിഞ്ഞയാഴ്‌ചയാണ് 25കാരനായ ഓംകരേശ്വര്‍ താക്കൂറിനെ അറസ്‌റ്റ് ചെയ്‌തത്.
സമാന രീതിയില്‍ പ്രവർത്തിക്കുന്ന ബുള്ളി ഭായ് എന്ന ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്‌ണോയ് പിടികൂടിയതിനു പിന്നാലെയാണ് കംപ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ബിരുദധാരി കൂടിയായ ഓംകരേശ്വര്‍ താക്കൂറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സംഭവത്തില്‍ അന്വേഷണം ആരംഭ ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹരജി കോടതി തള്ളിയത്. പ്രതി ചെയ്‌തുവെന്ന് പറയുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്നും കേസിന്റെ ഈ സ്വഭാവത്തെ കോടതിക്ക് അവഗണിക്കാനാവില്ലെന്നും ജാമ്യഹർജി തള്ളിക്കൊണ്ട് മജിസ്‌ട്രേറ്റ് പറഞ്ഞു.
അന്വേഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രധാനപ്പെട്ട തെളിവുകളും ആപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തിന് തടസമാകുമെന്നും കോടതി നിരീക്ഷിച്ചു.
മുസ്‌ലിം സ്ത്രീകളെ വില്‍പനക്കായി ലേലത്തില്‍ വെക്കുന്ന രീതിയിലാണ് ബുള്ളി ഭായ്, സുള്ളി ഡീല്‍സ് എന്നീ ആപ്പുകളുടെ പ്രവർത്തനം. സംഭവത്തില്‍ ഡെല്‍ഹി പോലീസ് സ്വമേധയാ കേസെടുത്തതോടെയാണ് സംഭവം ചര്‍ച്ചയാവുന്നത്. വിഷയത്തിൽ കഴിഞ്ഞ ആറ് മാസമായി പോലീസ് അന്വേഷണം നടത്തിവരികയാണ്. ബുള്ളി ഭായ് ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്‌ണോയിയും സുള്ളി ഡീല്‍സിന്റെ സൃഷ്‌ടാവ് ഓംകരേശ്വര്‍ താക്കൂറും ഇന്റര്‍നെറ്റിലെ വിര്‍ച്വല്‍ ചാറ്റ് റൂമുകള്‍ വഴി പരസ്‌പരം ബന്ധപ്പെട്ടിരുന്നു എന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജനുവരി 14ന് നീരജ് ബിഷ്‌ണോയിയുടെ ജാമ്യഹരജിയും ഡെല്‍ഹി കോടതി തള്ളിയിരുന്നു
Read also: അച്ചടക്ക ലംഘനം; ഹരക് സിംഗ് റാവത്തിനെ പുറത്താക്കി ബിജെപി