ന്യൂഡെൽഹി : സംസ്‌ഥാനത്തെ ഓക്‌സിജൻ ലഭ്യത വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ച് ഡെൽഹി സർക്കാർ. നിലവിൽ 490 മെട്രിക് ടൺ ഓക്‌സിജനാണ് സംസ്‌ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഇത് 976 മെട്രിക് ടൺ ആയി ഉയർത്തണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഓക്‌സിജൻ ക്ഷാമം വളരെ രൂക്ഷമാകുന്ന ഡെൽഹിയിൽ ആവശ്യത്തിന് ഓക്‌സിജൻ അനുവദിക്കാത്ത സാഹചര്യമാണ് ഉണ്ടാകുന്നത്. ഇതിനെ തുടർന്നാണ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്.
ഇതിനൊപ്പം തന്നെ നാളെ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓക്‌സിജൻ വിതരണക്കാർക്ക് ഇന്ന് ഡെൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഡെൽഹിയിലെ ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഓക്‌സിജന്റെ വിവരങ്ങൾ ഹാജരാക്കണമെന്നും നോട്ടീസിൽ കോടതി വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഓക്‌സിജൻ വിതരണത്തിൽ വീഴ്‌ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ ഡെൽഹി ഹൈക്കോടതി ഇന്ന് വിമർശനം ഉന്നയിച്ചിരുന്നു.
രാജ്യത്ത് നിലനിൽക്കുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്നും കോടതി വ്യക്‌തമാക്കി. കൂടാതെ എന്തുകൊണ്ടാണ് ആവശ്യമുള്ളതിനേക്കൾ കുറവ് ഓക്‌സിജൻ ഡെൽഹിക്ക് അനുവദിച്ചതെന്ന് ഹൈക്കോടതി കേന്ദ്രത്തിനോട് ചോദിച്ചു. ഓക്‌സിജൻ ലഭ്യത ഇല്ലാത്ത സാഹചര്യത്തിൽ ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കാൻ സാധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഒപ്പം തന്നെ അനുവദിച്ചതിനേക്കാൾ 25 ശതമാനം കൂടുതൽ ഓക്‌സിജൻ മധ്യപ്രദേശിന് നൽകിയിട്ടും, ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്ന ഡെൽഹിക്ക് 490 മെട്രിക് ടൺ ഓക്‌സിജൻ മാത്രമാണ് അനുവദിച്ചതെന്നും ഹൈക്കോടതി ആരോപണം ഉന്നയിച്ചു.
Read also : വൈഗ കൊലക്കേസ്; സനു മോഹനെ കസ്‌റ്റഡിയിൽ വിട്ടു