ന്യൂഡെൽഹി: വാടക ഗർഭപാത്ര നിയന്ത്രണ നിയമം ചോദ്യം ചെയ്‌തുകൊണ്ട് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് ഡെൽഹി ഹൈക്കോടതി. ജസ്‌റ്റിസ് വിപിൻ സംഖി, ജസ്‌റ്റിസ് സച്ചിൻ ദത്ത എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയത്. 6 ആഴ്‌ചക്കകം മറുപടി നൽകണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
2021ലെ നിയമങ്ങൾ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷകനായ കരൺ ബൽരാജ് മേത്തയും സൈക്കോളജി അധ്യാപിക പങ്കുരി ചന്ദ്രയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. വാടക ഗർഭപാത്രം, പ്രത്യുൽപാദന സാങ്കേതിക വിദ്യ എന്നിവയുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ വിവേചനപരമാണെന്നാണ് ഹരജിക്കാർ വ്യക്‌തമാക്കുന്നത്.
നിലവിൽ കുട്ടികളുള്ള സ്‌ത്രീക്കും പുരുഷനും വാടക ഗർഭധാരണത്തിന് അനുമതിയില്ല. ഹരജിയിൽ ഇക്കാര്യം ചോദ്യം ചെയ്യുന്നുണ്ട്. പ്രത്യുൽപാദനത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകിയിട്ടുള്ളതാണെന്നും, ആർട്ടിക്കിൾ 21 പ്രകാരം ഇത് മൗലികാവകാശത്തിന്റെ ഭാഗമാണെന്നുമാണ് ഹരജിക്കാർ വ്യക്‌തമാക്കുന്നത്.
Read also: ജൂൺ മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും; ജപ്പാൻ