ന്യൂഡെൽഹി: ഗർഭപാത്രം വാടകക്ക് നൽകുന്ന സ്‌ത്രീകൾക്ക് മൂന്ന് വർഷത്തെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാടക ഗർഭധാരണ ചട്ടങ്ങൾ സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ വിജ്‌ഞാപനത്തിലാണ് നിർദ്ദേശം.
വാടക ഗർഭധാരണത്തിലൂടെ അച്ഛനും അമ്മയും ആകാൻ ആഗ്രഹിക്കുന്ന ദമ്പതിമാർ ഗർഭപാത്രം വാടകക്ക് നൽകുന്ന സ്‌ത്രീക്ക് 36 മാസത്തേക്കാണ് ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ടത്. ഗർഭാവസ്‌ഥയിലും പ്രസവാനന്തര ആരോഗ്യ സങ്കീർണതകൾക്കുമുള്ള ചെലവുകൾ വഹിക്കാൻ ഉതകുന്നതായിരിക്കണം ഇൻഷുറൻസ് തുക. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) അംഗീകാരമുള്ള സ്‌ഥാപനത്തിന്റെ ഇൻഷുറൻസാണ് ഉറപ്പാക്കേണ്ടത്.
വാടക ഗർഭപാത്രം ആവശ്യമുള്ളവർ ജുഡീഷ്യൽ മജിസ്‌ട്രേറ്റിനോ കളക്‌ടർക്കോ സത്യവാങ് മൂലം നൽകണം. ഒരു സമയത്ത് ഒരു ഭ്രൂണം മാത്രമേ ഗൈനക്കോളജിസ്‌റ്റ് ഗർഭപാത്രത്തിൽ നിക്ഷേപിക്കാവൂ. പ്രത്യേക സാഹചര്യങ്ങളിൽ മൂന്ന് ഭ്രൂണങ്ങൾ വരെയാകാം. ഒരു സ്‌ത്രീ മൂന്ന് തവണ മാത്രമേ വാടക ഗർഭധാരണം നടത്താവൂ.
സ്‌ത്രീയുടെയോ ശിശുവിന്റെയോ ആരോഗ്യത്തിന് ഏതെങ്കിലും തരത്തിലുള്ള സങ്കീർണതകൾ ഉണ്ടായാൽ ഗർഭഛിദ്രം നടത്താൻ അനുമതിയുണ്ട്. എല്ലാ സ്വകാര്യ സറോഗസി ക്ളിനിക്കും രജിസ്‌ട്രേഷനായി രണ്ടുലക്ഷം രൂപ ഫീസ് കെട്ടിവെച്ച് അപേക്ഷിക്കണം. ഈ പണം തിരികെ ലഭിക്കില്ല. അപേക്ഷ തല്ലിയാൽ വീണ്ടും അപേക്ഷ നൽകാൻ ഫീസ് നൽകേണ്ടതില്ല.
രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സ്വകര്യ സറോഗസി ക്‌ളിനിക്കുകളിൽ വ്യക്‌തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ഈ ക്‌ളിനിക്കുകളിൽ കുറഞ്ഞത് ഒരു ഗൈനക്കോളജിസ്‌റ്റും ഒരു അനസ്‌തറ്റിസ്‌റ്റും ഒരു ഭ്രൂണവിദഗ്‌ധനും ഒരു കൗൺസിലറും ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്.
Most Read: 12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്