ന്യൂഡെൽഹി: കലാപ കേസുകളുടെ അന്വേഷണത്തില്‍ പോലീസിന്റെ വീഴ്‌ച ചൂണ്ടിക്കാട്ടിയ വിചാരണ ജഡ്‌ജിക്ക് സ്‌ഥലം മാറ്റം. ഡെല്‍ഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പോലീസ് കാണിച്ച അനാസ്‌ഥയെ വിമര്‍ശിച്ച ഡെൽഹി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി വിനോദ് യാദവിനെയാണ് സ്‌ഥലം മാറ്റിയത്.
കലാപ കേസുകള്‍ പരിഗണിച്ചിരുന്ന കര്‍ക്കര്‍ഡൂമ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ന്യൂഡെല്‍ഹി ജില്ലാ റോസ് അവന്യൂ കോടതി പ്രത്യേക ജഡ്‌ജിയായാണ് നിയമനം. പോലീസ് അന്വേഷണത്തെ വിമര്‍ശിച്ചതിന് തൊട്ടടുത്ത ദിവസമാണ് സ്‌ഥലംമാറ്റ ഉത്തരവ് വന്നത്.
2020ലെ ഡെല്‍ഹി കലാപക്കേസില്‍ പോലീസുകാര്‍ കള്ളസാക്ഷ്യം പറയുകയാണെന്ന് വിനോദ് യാദവ് പറഞ്ഞിരുന്നു. പോലീസുകാരനായ ഒരു സാക്ഷി പ്രതികളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു പോലീസുകാരന് അവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും വിനോദ് യാദവ് പറഞ്ഞു. മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെയും വിനോദ് യാദവ് പോലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. വിഭജനത്തിനുശേഷം നടന്ന ഏറ്റവും വലിയ കലാപത്തില്‍ ശരിയായ അന്വേഷണം നടത്താത്തത് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ക്ക് എക്കാലവും കളങ്കമായിരിക്കുമെന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്‌ജിയായിരുന്ന വിനോദ് യാദവ് നേരത്തെ പറഞ്ഞത്.
Read Also: കെഎഎസ് പരീക്ഷ; ആദ്യ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും