കാസർഗോഡ്: വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ കേസ്. ഹൊസ്‌ദുർഗ് പോലീസ് ആണ് കേസ് എടുത്തത്. അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിർമാണം നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ചാണ് ഇവർ കൊടി നാട്ടിയത്.
ഇട്ടമ്മലിലെ ലിപൻ, സുജിത്ത്, കിട്ടു എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരേയുമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 447, 427, 153, 506(1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നും തടയാൻ ചെന്ന ഒന്നിലേറെപ്പേരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും ആണ് എഫ്ഐആറിൽ പറയുന്നത്.
അതേസമയം, വയൽ നികത്തി വീട് നിർമിക്കുന്നതിനെതിരേയാണ് പ്രതിഷേധിച്ചതെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. വെറ്റ്‌ലാൻഡിൽ ഉൾപ്പെട്ട പ്രദേശത്ത് പാരിസ്‌ഥിതിക ദുർബലതകൾ പരിഗണിക്കാതെ വീട് നിർമിക്കുന്നതിനെതിരേ നാട്ടുകാരിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. വയൽ നികത്തുന്നതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നു. മഴക്കാലത്ത് പരിസര പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറാനും ഇത് വഴിയൊരുക്കും.
വീട് നിർമിക്കുന്നതിന്റെ മറവിൽ വ്യാപകമായി മണലെടുക്കുന്നു. മണലെടുത്ത കുഴിയിൽ ചെമ്മണ്ണിട്ട് നിറയ്‌ക്കുന്നു. ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. മാദ്ധ്യമ പിന്തുണയോടെ വിവാദമുണ്ടാക്കി നിർമാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്‌ലിം ലീഗ് നേതാവിന്റെ കുതന്ത്രമാണ് ഇതിന് പിന്നിലെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
എന്നാൽ, വെറ്റ്‌ലാൻഡിൽ ഉൾപ്പെടാത്ത സ്‌ഥലമാണിതെന്നും വീടു നിർമാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും സ്‌ഥലം ഉടമ വിഎം റാസിഖ് പോലീസിൽ നൽകിയ പരാതിയിൽ അവകാശപ്പെട്ടു.
സിപിഎം തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചിരുന്നു എന്നും അത് കൊടുക്കാത്തതിന്റെ വിരോധം തീർത്തതാണെന്നുമാണ് റാസിഖും സഹോദരനും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ അഷറഫ് കൊളവയലും ആരോപിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഇവർ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടില്ല.
അങ്ങനെയൊരു സംഭാവന ചോദിച്ചിട്ടില്ല എന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. അതിനിടെ, ഇതു വയൽ ഭൂമിയാണെന്നും നിർമാണം നടത്തരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ കയ്യൊപ്പ് ശേഖരിച്ച് ഡിവൈഎഫ്ഐ കളക്‌ടർക്ക് പരാതി നൽകി.
Malabar News: എടക്കരയിൽ വളർത്തു നായയോട് ഉടമയുടെ ക്രൂരത; സ്‌കൂട്ടറിൽ കെട്ടിവലിച്ചത് 3 കിലോമീറ്ററോളം