പത്തനംതിട്ട : ശബരിമലയില്‍ ഞായറാഴ്‌ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കുമെന്ന് വ്യക്‌തമാക്കി ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ച ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം എടുത്തതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്‌തമാക്കി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തീര്‍ഥാടകരുടെ എണ്ണം ശബരിമലയില്‍ പരിമിതപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക നഷ്‌ടത്തിന് പിന്നാലെയാണ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നത്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള അനുമതി ഹൈക്കോടതി നല്‍കിയെന്നും, കോടതിയുടെ വിധി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്.
കൂടാതെ തീര്‍ഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന സാഹചര്യത്തിലും ശബരിമലയില്‍ എത്തുന്ന എല്ലാവരും ആര്‍ടിപിസിആര്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്. ഒപ്പം തന്നെ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള നടപടികളും ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്.
Read also : പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് എന്‍ വേണുഗോപാല്‍