കണ്ണൂര്‍: പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കേളേജില്‍ വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് നിർത്തിവെച്ചു. ഇന്നലെ രാവിലെ മുതലാണ് ഡയാലിസിസ് നിർത്തിവെച്ചത്. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ളാന്റിന്റെ പ്രവര്‍ത്തനം നിലച്ചതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതിദിനം നൂറോളം രോഗികള്‍ ഡയാലിസിസിനായി ആശ്രയിക്കുന്ന ആശുപത്രിയാണ് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്. ഡയാലിസിസ് നിർത്തിവെച്ചത് മലബാറിലെ നൂറുകണക്കിന് രോഗികളെയാണ് പ്രതിസന്ധിയിലാക്കിയത്.
കാലപ്പഴക്കത്തെ തുടര്‍ന്നാണ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ളാന്റില്‍ ചോര്‍ച്ചയുണ്ടായത്. പ്ളാന്റ് മാറ്റി സ്‌ഥാപിക്കണമെന്ന് കുറേയേറെ വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ നിന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ സ്‌ഥിതിക്ക് മാറ്റമില്ല. പ്ളാന്റിന്റെ അറ്റകുറ്റ പണികള്‍ക്കായി കൊച്ചിയില്‍ നിന്നുവേണം ജീവനക്കാരെത്താന്‍.
ഇന്നലെ രാവിലെ മുതല്‍ നിരവധി രോഗികളാണ് ഇവിടെയെത്തി മടങ്ങിയത്. കോവിഡ് കാലമായതിനാല്‍ മറ്റെവിടെയും ഇപ്പോള്‍ ഡയാലിസിസ് സംവിധാനം നടക്കുന്നില്ല. അതിനാൽ തന്നെ രോഗികൾക്ക് മറ്റ് ആശ്രയമില്ലാതാകും. ഇന്ന് വൈകിട്ടോടു കൂടി പ്രശ്‌നം പരിഹരിക്കാനാകും എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Malabar News: ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പരിശോധനക്കയച്ച് പോലീസ്; 13 പേര്‍ക്ക് കോവിഡ് പോസിറ്റിവ്