ദിലീപിന്റെ ശബരിമല ദർശനം; വിമർശനം ആവർത്തിച്ച് ഹൈക്കോടതി

നടൻ ദിലീപിന്റെ ശബരിമല വിഐപി സന്ദർശനത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. സിസിടിവി ദൃശ്യമടക്കം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഇതിൽ ക്രമക്കേടെങ്കിൽ ശക്‌തമായ നടപടി ഉണ്ടാകും. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.

By Desk Reporter, Malabar News
Dileep's Sabarimala visit; High Court repeated criticism
Ajwa Travels

കൊച്ചി: ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി, മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഹരിവരാസന സമയത്ത് പരമാവധി ഭക്‌തർക്ക്‌ ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്‌തമാക്കി. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.

വിഐപി ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നുതന്നെ ഹാജരാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ലെന്ന് കോടതി ആവർത്തിച്ചു. ദിലീപ് നിന്നതു കൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. അതു നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കുട്ടികള്‍ക്കും സ്‍ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സ്വീകരിച്ച നടപടികളുടെ കാര്യത്തിൽ ദേവസ്വം ബോർഡ് സത്യവാങ്മൂലം ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

വ്യാഴാഴ്‌ച രാത്രി ഹരിവരാസനം പാടി നട അടയ്‌ക്കുവോളം ദിലീപും സംഘവും സോപാനത്ത് ഒന്നാം നിരയിൽ നിന്നെന്നും ആരാണ് ഇവരെ ഇത്രയും സമയം നിൽക്കാൻ അനുവദിച്ചതെന്നും കോടതി ഇന്നലെ ചോദിച്ചിരുന്നു. കുട്ടികളും പ്രായമേറിയവരും ഭിന്നശേഷിക്കാരും ഉൾപ്പെടെ മണിക്കൂറുകൾ വരി നിന്നെത്തിയ തീർഥാടകർ ഇതുകാരണം കൃത്യമായി ദർശനം സാധ്യമാകാതെ മടങ്ങിയെന്നും കാണിക്കയിടുന്നതും തടസപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രത്യേക ദർശനത്തിന് പരിഗണന നൽകേണ്ട ഭരണഘടനാ പദവിയിലുള്ളവരെ സുപ്രീം കോടതി നിർവചിച്ചിട്ടുണ്ട്. സിനിമാതാരത്തിന് അത്തരം പരിഗണനയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിനു പുറമെ ആലപ്പുഴ ജില്ലാ ജഡ്‌ജി കെകെ രാധകൃഷ്‌ണനും ഒപ്പമുള്ളവരും നോർക്ക ചുമതല വഹിക്കുന്ന കെപി അനിൽകുമാറും കൂടെയുള്ളവരും പൊലീസ് അകമ്പടിയോടെ സോപാനത്തേക്ക് വന്നിരുന്നു.

അതേസമയം, പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോർഡിൻ്റെ മറുപടി. ഇത് സ്‌പെഷ്യൽ സെക്യൂരിറ്റി സോൺ അല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു. ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നത്? മറ്റുള്ളവരുടെ ദ‍ർശനം അല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്‌തരുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.

MOST READ | രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലംവാങ്ങി അല്ലു അർജുൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE