ന്യൂഡെല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിനി സെക്രട്ടറിയേറ്റ് ഉപരോധം മൂന്നാം ദിവസത്തിലേക്ക്. ജില്ലാ ഭരണകൂടം വിളിച്ച രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് ഉപരോധം തുടരാന്‍ കര്‍ഷക നേതാക്കള്‍ തീരുമാനിച്ചത്.
ഓഗസ്‌റ്റ് 28ന് നടന്ന പ്രതിഷേധ സമരത്തിനിടെ കര്‍ഷകരുടെ തലയടിച്ച് പൊട്ടിക്കാന്‍ ഉത്തരവിട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയെ സസ്‌പെന്‍ഡ് ചെയ്‌ത് കേസെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം ആവര്‍ത്തിക്കുകയായിരുന്നു.
ആയുഷ് സിന്‍ഹക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് സമരം തുടരുന്നതെന്നും കര്‍ഷക നേതാവ് രാജേഷ് ടിക്കായത് അറിയിച്ചു. ചണ്ഡീഗഢില്‍ നിന്ന് ഹരിയാന സര്‍ക്കാരിലെ പ്രമുഖര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഉദ്യോഗസ്‌ഥര്‍ സംസാരിച്ചതെന്നും മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ച ഉദ്ദേശിച്ച ഫലം ചെയ്‌തില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
യുപി, പഞ്ചാബ് സംസ്‌ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ അണിചേരുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ കര്‍ണാലിലെ മിനി സെക്രട്ടറിയേറ്റ് സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
അതേസമയം അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ കര്‍ഷക സമരം വ്യാപിപ്പിക്കാനും നേതാക്കൾ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ അടക്കം മഹാപഞ്ചായത്ത് നടത്തിയേക്കുമെന്നാണ് സൂചന.
Most Read: ചന്ദ്രിക കേസ്; ഇഡിക്ക് കൈമാറുന്നത് 7 സുപ്രധാന തെളിവുകളെന്ന് ജലീൽ