കൊച്ചി: കോവിഡിനെ ചെറുക്കാൻ രണ്ടു മാസ്‌ക് ഒന്നിച്ചിടുന്നത് ഫലപ്രദമാണെന്ന വിദഗ്ധരുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്ത് സർജിക്കൽ മാസ്‌കിന് ആവശ്യക്കാരേറുന്നു. ഒരു സർജിക്കൽ മാസ്‌കും അതിനുമുകളിലായി തുണിമാസ്‌കും ധരിക്കുന്നതിലൂടെ 85 ശതമാനത്തോളം വൈറസിനെ ചെറുക്കാൻ കഴിയുമെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ നിർദ്ദേശിച്ചത്. ഇതോടെ തുണിമാസ്‌ക് ഉപയോഗിച്ചിരുന്ന നല്ലൊരു ശതമാനം ആളുകളും സർജിക്കൽ മാസ്‌ക് തേടിയെത്തി.
ആവശ്യം കൂടിയതോടെ സ്‌റ്റോക്ക് വേഗത്തിൽ തീരുന്ന സാഹചര്യവുമുണ്ട്. ഡബിൾ മാസ്‌കിങ്ങിന്റെ പ്രചാരണം കൂടിയതോടെ വാങ്ങനെത്തുന്നവരുടെ എണ്ണവും കൂടിയെന്ന് മെഡിക്കൽ സ്‌റ്റോർ ജീവനക്കാർ പറയുന്നു. മൂന്നുമാസത്തേക്കുള്ള മാസ്‌കുകളാണ് പലസ്‌ഥലങ്ങളിലും സ്‌റ്റോക്ക് ചെയ്‌തിരുന്നത്.
കേരളത്തിലേക്ക് കൂടുതലായി ഡെൽഹി, ഗാസിയാബാദ്, മഹാരാഷ്‍ട്ര എന്നിവിടങ്ങളിൽനിന്നുള്ള സർജിക്കൽ മാസ്‌കുകളാണ് എത്തിയിരുന്നത്. ഇതിനൊപ്പംതന്നെ സന്നദ്ധസംഘടനകളും ചെറിയ യൂണിറ്റുകളും മാസ്‌ക് നിർമാണം ആരംഭിച്ചതോടെ മെഡിക്കൽ ഷോപ്പുകൾക്ക് പുറമേ പൊതുവിപണിയിലും സർജിക്കൽ മാസ്‌ക് ലഭിച്ചുതുടങ്ങി. എൻ 95 മാസ്‌ക് ഉപയോഗം സുരക്ഷിതമാണെങ്കിലും വില കൂടുതലാണ്.
അതേസമയം രണ്ട് ലെയർ സർജിക്കൽ മാസ്‌കിന് എട്ടു രൂപയും മൂന്നു ലെയർ മാസ്‌കിന് 10 രൂപയുമാണ് മെഡിക്കൽ സ്‌റ്റോറുകളടക്കം പൊതുവിപണിയിൽ ഈടാക്കുന്നത്. മാത്രവുമല്ല നിലവാരം കുറച്ച മാസ്‌കുകളും വിപണിയിൽ ലഭ്യമാണ്. ഈ സാഹചര്യത്തിൽ ഇതു തടയാനായി ഡ്രഗ്സ് കൺട്രോൾ വിഭാഗം കർശന പരിശോധന നടത്തുന്നുണ്ട്.
Read Also: കോവിഡ്; നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം