തിരുവനന്തപുരം: ഇരട്ടവോട്ടുകൾ കണ്ടെത്താൻ പ്രത്യേക സംഘത്തെ വെച്ച് 140 മണ്ഡലങ്ങളിലും വോട്ടർ പട്ടിക പരിശോധിക്കാൻ കളക്‌ടർമാർക്ക് നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. നാലുലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിൻറെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷൻറെ നടപടി.
കളക്‌ടർമാരോട് അതാത് ജില്ലകളിൽ പ്രത്യേക സംഘത്തെ വെച്ച് വോട്ടർ പട്ടിക പരിശോധന നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ വഴിയുള്ള സാങ്കേതിക പരിശോധന നാളേക്കുള്ളിൽ തീർക്കണം. കൈയ്യിൽ പുരട്ടുന്ന മഷി ഉണങ്ങിയ ശേഷം മാത്രമേ ഇരട്ടവോട്ടുള്ളവരെ പോളിംഗ് ബൂത്തിൽ നിന്നും പുറത്തേക്ക് പോകാൻ അനുവദിക്കൂ എന്നും കമ്മീഷൻ വ്യക്‌തമാക്കി.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഇനി പട്ടികയിൽ മാറ്റം വരുത്തുക സാധ്യമല്ല. പകരം ഇരട്ടവോട്ടർമാരുടെ പ്രത്യേക പട്ടിക തയ്യാറാക്കും. പോളിംഗ് ഉദ്യോഗസ്‌ഥർക്കും രാഷ്‌ട്രീയ പാർട്ടികൾക്കും ഇത് കൈമാറും. ഇരട്ടവോട്ടുള്ളവരെ ഉദ്യോഗസ്‌ഥർ നേരിട്ട് കാണും. ഇവർക്ക് ഒരുസ്‌ഥലത്ത് മാത്രമേ വോട്ട് ചെയ്യാവൂ എന്ന നിർദ്ദേശം നൽകും.
മാത്രവുമല്ല ഒരാൾക്ക് ഒന്നിൽകൂടുൽ അനുവദിച്ച തിരിച്ചറിയിൽ കാർഡുകൾ കണ്ടെത്തി നശിപ്പിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
അതിനിടെ കണ്ണൂരിലെ ചില മണ്ഡലങ്ങളിലെ ഇരട്ട വോട്ടർമാരുടെ പുതിയ കണക്ക് രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഇരട്ടവോട്ട് പ്രശ്‌നത്തിൽ കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
Read Also: കേരളത്തിന് മോചനം വേണം; രക്ഷ മോദിയുടേയും ഇ ശ്രീധരന്റേയും നേതൃത്വത്തിൽ; അമിത് ഷാ