മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് എതിരെ നടപടിയെടുത്തേക്കും. കേസിൽ അശ്രദ്ധമായി അന്വേഷണം നടത്തി, വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി തുടങ്ങിയ ആരോപണങ്ങളിലാണ് സമീറിനെതിരെ നടപടിയുണ്ടാവുകയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
അശ്രദ്ധമായ അന്വേഷണത്തിന് വാങ്കഡെക്ക് എതിരെ നടപടിയെടുക്കാൻ ഉത്തരവാദപ്പെട്ട അതോറിറ്റിക്ക് സർക്കാർ നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമായ എൻഡിടിവി റിപ്പോർട് ചെയ്‌തു. വ്യാജ സർട്ടിഫിക്കറ്റ് കേസിലും സമീറിനെതിരെ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ഒക്‌ടോബർ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലിൽ നടത്തിയ റെയ്‌ഡിൽ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവർ അറസ്‌റ്റിലാകുന്നത്. കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുംബൈ സോൺ മേധാവി കൂടിയായിരുന്ന സമീർ വാങ്കഡെ. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇദ്ദേഹത്തെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി. എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘമായിരുന്നു പിന്നീട് കേസ് അന്വേഷിച്ചത്.
ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് എൻസിപി ക്‌ളീൻ ചിറ്റ് നൽകുകയും ചെയ്‌തു. ആര്യൻ ഉൾപ്പടെ ആറ് പേർക്കെതിരെ തെളിവില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ലഹരി കേസിൽ 14 പേർക്കെതിരെയാണ് എൻസിബി കുറ്റപത്രം സമർപ്പിച്ചത്. സർക്കാർ ജോലി ലഭിക്കാൻ സമീർ വാങ്കഡെ വ്യാജ രേഖകൾ ഹാജരാക്കിയെന്ന ആരോപണം മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കാണ് ഉന്നയിച്ചത്.
Most Read: തെളിവില്ല; ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ക്‌ളീൻ ചിറ്റ്