പത്തനംതിട്ട: മെട്രോമാൻ ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹം മുഖ്യമന്ത്രി അകാൻ ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. ഇ ശ്രീധരനെപ്പോലുള്ള നേതാവിന്റെ സാന്നിധ്യം കേരളവും പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രൻ പ്രസ്‌താവന തിരുത്തിയത്.
അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് ഇ ശ്രീധരൻ. മുഖ്യമന്ത്രി സ്‌ഥാനാർഥിയെ നിശ്‌ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വിജയയാത്രക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണത്തിലാണ് ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാണെന്ന കെ സുരേന്ദ്രന്റെ പ്രഖ്യാപനം. ശ്രീധരന്റെ നേതൃത്വത്തിൽ കേന്ദ്രവുമായി സഹകരിച്ച് കൂടുതൽ ശക്‌തിയോടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. കേന്ദ്രസഹമന്ത്രി വി മുരളീധരനും ഇക്കാര്യം ആദ്യം സ്‌ഥിരീകരിച്ചു.
പക്ഷെ വൈകീട്ട് കേന്ദ്രമന്ത്രി മലക്കം മറിഞ്ഞു. മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ ആയിരുന്നു ആദ്യ പ്രതികരണമെന്നും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നാണ് സംസ്‌ഥാന അധ്യക്ഷന്റെ വിശദീകരണമെന്നും മുരളീധരൻ തിരുത്തുകയായിരുന്നു.
Also Read: മുല്ലപ്പള്ളിക്ക് പരിചയക്കുറവ്; ഉമ്മൻചാണ്ടിയുടെ നേതൃത്വം അനിവാര്യം; വയലാര്‍ രവി