തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നിർബന്ധിച്ചതായി സന്ദീപ് നായർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇഡിക്ക് എതിരായ കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് സന്ദീപ് നായർ മൊഴി നൽകിയത്. കസ്‌റ്റഡിയിലും, ജയിലിലും വച്ച് മുഖ്യമന്ത്രിക്കും, മറ്റ് ഉന്നതർക്കും എതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചതായാണ് സന്ദീപ് നായർ മൊഴിയിൽ വ്യക്‌തമാക്കുന്നത്.
മുഖ്യമന്ത്രിക്ക് പുറമേ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവർക്ക് എതിരെ മിഴി നൽകാനാണ് ഇഡി നിർബന്ധിച്ചതെന്ന് സന്ദീപ് നായർ പറഞ്ഞു. ഇഡിക്ക് എതിരായ കേസിൽ അഞ്ച് മണിക്കൂറില്‍ അധികമാണ് ഇന്ന് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തത്. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു സന്ദീപ് നായരുടെ ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.
അതേസമയം തന്നെ ക്രൈംബ്രാഞ്ച് സന്ദീപ് നായരെ ചോദ്യം ചെയ്യുന്ന നടപടിക്ക് എതിരെ ഇഡി രംഗത്ത് വന്നിട്ടുണ്ട്. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെടും. കോടതിയിൽ നൽകിയ അപേക്ഷയുടെ പകർപ്പ് നൽകിയിട്ടില്ലെന്നും, തങ്ങളുടെ വിശദീകരണം കേൾക്കാതെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയതെന്നും ഇഡി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ ക്രൈംബ്രാഞ്ച് കോടതിയെ കബളിപ്പിച്ചുവെന്നും, ക്രൈംബ്രാഞ്ചിന്റെ നടപടി സംശയാസ്‌പദമാണെന്നും ഇഡി വ്യക്‌തമാക്കി.
Read also : കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി