കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ആരോഗ്യപ്രശ്‌നങ്ങൾ ഉന്നയിച്ച ഷാരൂഖിനെ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനക്ക് വിധേയനാക്കും. തുടർന്നായിരിക്കും തെളിവെടുപ്പിലേക്ക് നീങ്ങുക. ആദ്യഘട്ട ചോദ്യം ചെയ്യലിൽ പ്രതി കാര്യമായി ഒന്നും തന്നെ വെളിപ്പെടുത്തിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇയാൾക്ക് കേരളത്തിൽ നിന്ന് ലഭിച്ച സഹായങ്ങളെ കുറിച്ചാണ് പ്രധാനമായും ചോദ്യങ്ങൾ ചോദിക്കുന്നത്. എന്നാൽ, താൻ ഒറ്റക്കാണ് കുറ്റകൃത്യം ചെയ്‌തതെന്ന മൊഴി ആവർത്തിക്കുകയാണ് പ്രതി. കണ്ടെത്തിയ തെളിവുകളുടെ ശാസ്‌ത്രീയ വിശകലനത്തോടെയാണ് പോലീസ് പ്രതിയെ ചോദ്യം ചെയ്യുന്നത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിലെ ഡി1 കോച്ചിൽ തീയിട്ട ശേഷം ഡി2 കോച്ച് കൂടി കത്തിക്കാനായിരുന്നു ഇയാളുടെ നീക്കമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
എന്നാൽ, യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടെ, ബാഗ് പുറത്തേക്ക് വീണതാണ് പ്രതിക്ക് തിരിച്ചടിയായത്. അതേസമയം, ആക്രമണത്തിനിടെ മൂന്ന്‌പേർ മരിക്കാനിടയായ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ആരെയും തള്ളിയിട്ടില്ലെന്നുമാണ് ഷാരൂഖ് പോലീസിന് മൊഴി നൽകിയത്. അതിനിടെ, പെട്രോൾ വാങ്ങാൻ ഷാരൂഖിന് ലഭിച്ച ഷൊർണൂരിലെ പ്രാദേശിക ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജൻസികൾക്ക് കൃത്യമായി വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
ഇതുകൊണ്ടാണ് തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കി മറ്റൊരു പമ്പ് പ്രതി തിരഞ്ഞെടുത്തത് എന്നാണ് നിഗമനം. കേസ് തീവ്രവാദ സ്വഭാവം ഉള്ളതാണെന്നാണ് എൻഐഎയുടെ പ്രാഥമിക റിപ്പോർട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ സംശയം. കേസിന്റെ അന്തർ സംസ്‌ഥാന ബന്ധത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് എൻഐഎയുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ റിപ്പോർട് കൈമാറിയിട്ടുണ്ട്.
Most Read: സ്വവർഗ വിവാഹം; പിന്തുണച്ച് ഡെൽഹി ബാലാവകാശ കമ്മീഷൻ