പാലക്കാട്: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വയോധിക മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും 15 ദിവസത്തിനകം റിപ്പോര്‍ട് നല്‍കണമെന്നുമാണ് നിര്‍ദ്ദേശം.
കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മയാണ് ഇന്നലെ ബസിടിച്ച് മരിച്ചത്. 80 വയസായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഗുരുതര വീഴ്‌ച സംഭവിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി. സിഗ്‌നല്‍ തെറ്റിച്ചത് കൂടാതെ ബസ് നിര്‍ത്താതെ പോയെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
അപകടശേഷം നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞിരുന്നു. സംഭവം അറിഞ്ഞില്ലെന്നായിരുന്നു ഡ്രൈവറുടെ വാദം. കണ്ണന്നൂര്‍ ദേശീയപാതയില്‍ ഇന്നലെ രാവിലെ 9.15നാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലേക്ക് പോകുംവഴി റോഡുമുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തോലന്നൂരില്‍ നിന്നും വരുകയായിരുന്ന ബസ് ചെല്ലമ്മയെ ഇടിക്കുകയായിരുന്നു. വയോധികയുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി.
ചെല്ലമ്മ സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു. ബസ് അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
Most Read: എംജി സുരേഷ് കുമാറിന് പിഴ; മര്യാദയില്ലാത്ത നടപടിയെന്ന് എംഎം മണി