കൊല്ലം: മദ്യലഹരിയില്‍ വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട് നൽകണമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കൊല്ലം ചവറയിൽ 84 വയസുകാരി ഓമനക്കാണ് മർദ്ദനമേറ്റത്. പണം ആവശ്യപ്പെട്ടായിരുന്നു മകൻ ഓമനക്കുട്ടന്റെ ക്രൂരത. തടയാൻ ശ്രമിച്ച സഹോദരനെയും ഇയാൾ ആക്രമിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചവറ തെക്കുംഭാഗം പോലീസ് ഓമനക്കുട്ടനെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ, ഓമനക്കുട്ടൻ മർദ്ദിച്ചില്ലെന്നാണ് അമ്മ പോലീസിന് മൊഴി നൽകിയത്. നാട്ടുകാർ ഇത് എതിർത്ത് രംഗത്തെത്തി. മർദ്ദനമേറ്റ ഓമനയെ നാട്ടുകാർ ചേർന്നാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വൃദ്ധയുടെ ശരീരത്തിൽ ക്ഷതമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു.
ഓമനക്കുട്ടൻ അമ്മയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ ഫോണിൽ പകർത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇതിനിടെ മകനെതിരെ പരാതി ഇല്ലെന്ന് അമ്മ ഓമന പറഞ്ഞു. തന്നെ മകൻ തള്ളിത്താഴെയിട്ടു. ഒരു തവണ മർദ്ദിച്ചു. മറ്റൊന്നും ചെയ്‌തിട്ടില്ലെന്നും തനിക്ക് സംരക്ഷണം നൽകുന്നത് മകനാണെന്നും ഓമന പ്രതികരിച്ചു.
Most Read: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ; മൽസ്യ ബന്ധനത്തിന് വിലക്ക്