തിരുവനന്തപുരം: സരിതാ നായർ ഉൾപ്പെട്ട നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് കേസിൽ ഉന്നതരുടെ ബന്ധം വ്യക്‌തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണനും ബെവ്‌കോ എംഡി ആയിരുന്ന സ്‌പർജൻ കുമാറിനും തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നു എന്ന് പറയുന്ന സരിതാ നായരുടെ ശബ്‌ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാർ തന്നെയാണ് ഇത് പോലീസിന് കൈമാറിയത്.
മന്ത്രിക്കും കമ്പനി എംഡിക്കും തട്ടിപ്പിനെ കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നാണ് ശബ്‌ദരേഖയിൽ സരിത പരാതിക്കാരായ യുവാക്കളോട് പറയുന്നത്. പണം നൽകിയ ശേഷം നിയമനം ലഭിക്കാതെ വന്നത് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചപ്പോൾ ആയിരുന്നു സരിതയുടെ പ്രതികരണം. നിയമനത്തിനായി പണം നൽകിയവരോട് മന്ത്രി ടിപി രാമകൃഷ്‌ണൻ സംസാരിക്കണമെന്ന് പറഞ്ഞതായും ശബ്‌ദരേഖയിൽ വ്യക്‌തമാണ്.
ബെവ്‌കോ എംഡി സ്‌പർജൻ കുമാർ അഴിമതിക്കാരനാണെന്നും ഇക്കാര്യം പുറത്തറിയരുതെന്ന് നിർബന്ധമുള്ള ആളാണെന്നും ശബ്‌ദരേഖയിൽ സരിത പറയുന്നു. പിന്നീട് നിയമനം ശരിയായെന്നും ജോലിയിൽ കയറാൻ ബെവ്‌കോ മാനേജർ ടി മീനാകുമാരിയെ കാണണമെന്നും സരിത നിർദ്ദേശിക്കുന്നുണ്ട്.
കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്‌ദാനം ചെയ്‌ത് നെയ്യാറ്റിൻകര സ്വദേശികളിൽ നിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് സരിത അടക്കമുള്ളവർക്ക് എതിരായ കേസ്. സരിതാ നായരേ കൂടാതെ സിപിഐ പഞ്ചായത്തംഗം രതീഷ്, സജു എന്നിവരും കേസിൽ പ്രതികളാണ്. വ്യാജ ഉത്തരവ് തയാറാക്കി നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
Also Read: സംസ്‌ഥാനത്ത് വീണ്ടും കൂട്ടപരിശോധന; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി