തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന നടത്തും. മൂന്ന് ലക്ഷം പേരെ പരിശോധിക്കും. ടിപിആർ (ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്) ഉയർന്ന് നിൽക്കുന്ന കണ്ണൂർ, മലപ്പുറം, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ കൂടുതൽ പരിശോധന നടത്താൻ കോവിഡ് കോർ കമ്മിറ്റി യോഗം നിർദ്ദേശിച്ചു.
കോവിഡ് കണക്കുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പരമാവധി ആളുകളെ വേഗത്തിൽ പരിശോധിക്കുകയാണ് ലക്ഷ്യം. മുപ്പത് ശതമാനത്തിൽ കൂടുതൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ വീടുകളിൽ നേരിട്ടെത്തി ആന്റിജൻ പരിശോധന നടത്തും.
ജില്ലാ ടിപിആറിന്റെ ഇരട്ടി ടെസ്‌റ്റ് പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്‌ഥാപന പ്രദേശങ്ങളിൽ എല്ലാ വീടുകളിൽ നിന്നും ഒരാളെയെങ്കിലും പരിശോധിക്കും. കോവിഡ് കണക്കുകൾ ഉയർന്ന എറണാകുളത്ത് 39,500ഉം കോഴിക്കോട് 36,000ഉം മലപ്പുറത്ത് 32,900ഉം തൃശൂരിൽ 28,000ഉം സാമ്പിളുകൾ ശേഖരിക്കും.
കടകൾ, ഹോട്ടലുകൾ, വിനോദസഞ്ചാരം, പൊതുഗതാഗതം, വിതരണ ശൃംഖലകളിലെ തൊഴിലാളികൾ എന്നിവരിൽ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത കഴിഞ്ഞ പരിശോധനയിൽ ഉൾപ്പെടാത്തവരെ കണ്ടെത്തി പരിശോധനക്ക് വിധേയരാക്കും. ആശുപത്രി ഒപികളിൽ എത്തുന്നവർ കിടത്തി ചികിൽസയിലുള്ളവർ, ക്‌ളസ്‌റ്ററുകളിലും നിയന്ത്രിത മേഖലകളിലും ഉള്ളവർ എന്നിവരെയും ടെസ്‌റ്റ് ചെയ്യും.
മൂന്ന് മാസത്തിനുള്ളിൽ കോവിഡ് വന്നുപോയവർ, രണ്ട് ഡോസ് വാക്‌സിൻ എടുത്തവർ എന്നിവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കും. കഴിഞ്ഞ തവണ രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ടിടത്ത് ഇത്തവണ മൂന്ന് ലക്ഷത്തിലേറെ പരിശോധന നടത്തും. വാക്‌സിൻ ക്ഷാമം തുടരുന്നതിനാൽ ഇന്നും പല കേന്ദ്രങ്ങളിലും കുത്തിവെപ്പ് മുടങ്ങുമെന്നാണ് വിവരം. വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ അഞ്ചര ലക്ഷം ഡോസ് കൂടി ഉടൻ എത്തുമെന്നാണ് വിവരം. ഇതിൽ രണ്ടര ലക്ഷം ഡോസ് ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കോഴിക്കോടും എറണാകുളത്തും ഒന്നര ലക്ഷം വീതം ഉടൻ എത്തിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. വൈകിട്ട് ഉന്നത ഉദ്യോഗസ്‌ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് സ്‌ഥിതി ഗതികൾ യോഗത്തിൽ വിലയിരുത്തും. ഡിജിപി, ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ജില്ലാ കളക്‌ടർമാർ, പോലീസ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. സംസ്‌ഥാനത്ത് നിലവിൽ കൈക്കൊള്ളേണ്ട നടപടികളും മുൻകരുതലുകളും ചർച്ച ചെയ്‌ത് തീരുമാനിക്കും.
Also Read: കേരളത്തിന് അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണം; ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍