കോഴിക്കോട്: കച്ചവടക്കാർ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിലെ കോഴിക്കടകളിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷ്യ വകുപ്പും ലീഗൽ മെട്രോളജി വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. കടകളിൽ മിന്നൽ പരിശോധന നടത്തിയതിനെതിരെ ജില്ലയിലെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തി.
ജില്ലയിലെ തൊട്ടടുത്ത കടകളിൽ പോലും ഒരു കിലോ കോഴിയിറച്ചിക്ക് വ്യത്യസ്‌തമായ വിലയാണ് ഈടാക്കുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞതായി അധികൃതർ അറിയിച്ചു. യഥാർഥ വിലയല്ല പലരും ഉപയോക്‌താക്കൾ നിന്ന് വാങ്ങുന്നത്. രണ്ടാഴ്‌ചക്കിടെ 100 രൂപയോളമാണ് പലയിടത്തും കൂടിയത്. നിലവിൽ ഒരു കിലോഗ്രാം ചിക്കന് 230 രൂപയാണ് നഗരത്തിലെ ശരാശരി വില. എന്നാൽ മിക്ക കടകളിലും വില നിലവാരം കാണിക്കുന്ന ബോർഡ് പോലും വെച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
ജില്ലയിലെ എല്ലാ താലൂക്കുകളിലുമായി പരിശോധന നടന്നു. പരിശോധനയുടെ വിശദ റിപ്പോർട് കളക്‌ടർക്ക് കൈമാറി. കളക്‌ടറുടെ നിർദേശ പ്രകാരം അവശ്യ സാധന നിയമ പ്രകാരം നടപടികളെടുക്കുമെന്ന് സിറ്റി പോലീസ് ഓഫിസർ എൻകെ ശ്രീജ പറഞ്ഞു. അതേസമയം, ലോക്ക്ഡൗണിൽ നഷ്‌ടമായ വിപണി ഇപ്പോഴാണ് പലരും തിരിച്ച് പിടിക്കുന്നതെന്നും, അധികൃതരുടെ നടപടിയിലൂടെ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും കച്ചവടക്കാർ പറഞ്ഞു.
Read Also: മുൻ ഗതാഗത മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു