തിരുവനന്തപുരം: എസ്എഫ്ഐക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളിൽ ഇടപെട്ട് സിപിഎം നേതൃത്വം. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാനോടും എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോയോടും നേതൃത്വം വിശദീകരണം തേടി. ഇരുവരും എകെജി സെന്ററിലെത്തി പാർട്ടി സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു വിശദീകരണം നൽകി.
എസ്എഫ്ഐക്കെതിരായ വിവാദങ്ങളിൽ സിപിഐഎം നേതൃത്വം അതൃപ്‌തി അറിയിച്ചെന്നാണ് സൂചന. സംഘടനയിൽ അടിയന്തിര തിരുത്തൽ വേണമെന്ന ആവശ്യവും പാർട്ടിയിൽ ശക്‌തമാണ്. പോലീസ് അറസ്‌റ്റ് ചെയ്‌ത കെ വിദ്യക്കും ഒളിവിലുള്ള നിഖിലിനും സിപിഐഎം സംരക്ഷണം ആരോപണവും നിലനിൽക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാനാണ് നിഖിൽ തോമസിനെ സഹായിച്ചതെന്നും ആരോപണമുണ്ട്.
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾക്കിടെ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുകയാണ്. സെക്രട്ടറിയേറ്റിൽ എംവി ഗോവിന്ദൻ ഈ വിഷയത്തിലെ വിശദീകരണം അറിയിക്കും. എസ്എഫ്ഐ സംസ്‌ഥാന നേതൃത്വവും വിഷയം ചർച്ച ചെയ്യും. നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റിൽ വ്യക്‌തത വരും മുൻപ് പിഎം ആർഷോ തിടുക്കപ്പെട്ട് ന്യായീകരണം നടത്തിയതിലും എസ്എഫ്ഐയിൽ വിയോജിപ്പുണ്ട്.
അതേസമയം, വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവാണെന്നാണ് സൂചന. നിർമാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പോലീസിന് മൊഴി നൽകിയതായാണ് വിവരം. എന്നാൽ, നിഖിലിനെ പിടികൂടിയാൽ മാത്രമേ മൊഴി സ്‌ഥിരീകരിക്കാനാകൂ എന്നാണ് പോലീസ് നിലപാട്. നിഖിൽ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ് പോലീസ് നിഗമനം.
Most Read: അന്തർവാഹിനിയിൽ ഇന്ന് ഉച്ചക്ക് മുൻപ് ഓക്‌സിജൻ തീരും; പ്രതീക്ഷയോടെ ലോകം