കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ വിചാരണക്കായി പ്രത്യേക കോടതി വേണമെന്ന് പണം നഷ്‌ടമായ നിക്ഷേപകർ. നിക്ഷേപകർ ഇന്ന് കാസർഗോഡ് എസ്‌പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജ്വല്ലറി എംഡി പൂക്കോയ തങ്ങൾ ഉൾപ്പടെ കേസിൽ ഇനിയും അറസ്‌റ്റിലാവാൻ ഉള്ളവരെ ഉടൻ പിടികൂടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാഷ്‌ട്രീയ-സമുദായ സ്വാധീനം ഉപയോഗിച്ചു കോടികൾ തട്ടിച്ചവരെ ഉടൻ അറസ്‌റ്റ് ചെയ്യണം. ജ്വല്ലറിയുടെ എല്ലാ ഡയറക്‌ടർമാരുടെയും സമ്പാദ്യങ്ങള്‍ കണ്ടുകെട്ടണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു.
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും മുസ്‌ലിം ലീഗ് എംഎൽഎയുമായ എംസി കമറുദ്ദീനെ ഈ മാസം ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. ഈ ദിവസം മുതൽ പൂക്കോയ തങ്ങൾ ഒളിവിലാണ്. ലുക്ക് ഔട്ട് നോട്ടീസ് വരെ ഇറക്കി അന്വേഷണം നടത്തിയിട്ടും പോലീസിന് ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. പൂക്കോയ തങ്ങൾക്ക് പിന്നാലെ കേസിലെ മറ്റ് രണ്ട് പ്രതികളായ സൈനുല്‍ ആബിദീനും ഹിഷാമും ഒളിവിൽ പോയി. ഇവരെയും ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും അറസ്‌റ്റ് ഒരേ സമയം രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി പൂക്കോയ തങ്ങളോട് എസ്‌ഐടി ഓഫീസിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ കമറുദ്ദീന്റെ അറസ്‌റ്റ് രേഖപ്പെടുത്തുമെന്ന അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ താനും അറസ്‌റ്റിലാകുമെന്ന് മനസിലാക്കിയ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോകുകയായിരുന്നു.
Malabar News: കണ്ണൂരിൽ പതിനാലുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും