തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാർഥിയായിരുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫ് മരിച്ചിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഫാത്തിമയുടെ ദുരൂഹ മരണം സിബിഐ അന്വേഷിച്ച് തുടങ്ങിയിട്ട് 12 മാസമായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സിബിഐ ഇപ്പോഴും മൊഴി എടുപ്പ് തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് അന്വേഷണം കാര്യക്ഷമമാക്കാൻ ഇടപെടൽ തേടി ഫാത്തിമയുടെ അച്ഛൻ ലത്തീഫ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടത്. ഇത് സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെന്ന് ലത്തീഫ് പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അന്വേഷണ പുരോഗതി അനുസരിച്ച് കേന്ദ്രത്തെയും സമീപിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ലത്തീഫ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിനെ കാണാനും ലത്തീഫിന് സമയം അനുവദിച്ചിരുന്നു. എന്നാൽ പ്രതികൂല കാലാവസ്‌ഥ കാരണം അത് മാറ്റി മറ്റൊരു ദിവസം നൽകണമെന്ന് ലത്തീഫ് തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2019 നവംബർ 9ന് ആണ് ഹോസ്‌റ്റൽ മുറിയിൽ ഫാത്തിമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദികൾ ചില അധ്യാപകരാണെന്ന് വ്യക്‌തമാക്കി മൊബൈൽ ഫോണിൽ എഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു. അധ്യാപകൻ സുദർശൻ പത്‌മനാഭൻ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ഫാത്തിമ വീട്ടുകാരോട് പറഞ്ഞിരുന്നു. ശിരോവസ്‍ത്രം ധരിക്കുന്നത് അധ്യാപകൻ വിലക്കിയിരുന്നു എന്നും ഫാത്തിമ പറഞ്ഞിരുന്നു.
Read Also: കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി