ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്ന് സിബിഐ. കോടതിയിൽ സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കൊല്ലം സ്വദേശിയായ ഫാത്തിമ ലത്തീഫിന്റേത് മാനസിക സമ്മർദ്ദത്തെ തുടർന്നുള്ള ആത്‍മഹത്യയാണെന്ന നിഗമനമാണ് സിബിഐ മുന്നോട്ട് വെക്കുന്നത്.
സിബിഐയുടെ അന്വേഷണ റിപ്പോർട് സംബന്ധിച്ച് വ്യക്‌തമായ വിവരം ലഭിച്ചതായി ഫാത്തിമയുടെ പിതാവ് ലത്തീഫിന്റെ അഭിഭാഷകൻ പറഞ്ഞു. പഠനത്തിനായി വീട് വിട്ടു നിന്നതിന്റെ മനോവിഷമത്തിലാണ് ഫാത്തിമ ആത്‍മഹത്യ ചെയ്‌തത് എന്നാണ് സിബിഐയുടെ കണ്ടെത്തൽ. അന്വേഷണത്തിൽ ആരേയും കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല.
സിബിഐ അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്റെ കുടുംബം തമിഴ്‌നാട് ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. സിബിഐയുടെ അന്വേഷണത്തിൽ സത്യം പുറത്തുവന്നില്ലെന്നും പല പ്രധാന തെളിവുകളും മൊഴികളും സിബിഐ അന്വേഷണത്തിൽ പരിഗണിച്ചില്ലെന്നും ഫാത്തിമയുടെ പിതാവ് ലത്തീഫ് പ്രതികരിച്ചു. മകൾക്ക് നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അധ്യാപകന്റെ മാനസിക പീഡനവും മതപരമായ വിവേചനവും ഫാത്തിമയെ ആത്‍മഹത്യയിലേക്കു നയിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സിബിഐ അന്തിമ അന്വേഷണ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്.
Most Read: വാക്‌സിനേഷന്‍ വേഗത്തിലാക്കണം; എട്ട് സംസ്‌ഥാനങ്ങളോട് കേന്ദ്രം