കൽപറ്റ: ജില്ലയിൽ വില്ലേജ് ഓഫിസുകൾ മുതൽ ജില്ലാ ആസ്‌ഥാന ഓഫിസായ കലക്‌ടറേറ്റ് വരെയുളള റവന്യു ഓഫിസുകളിലെ ഫയൽ നീക്കം സമ്പൂർണമായി ഇ- ഓഫിസ് സംവിധാനം വഴിയായി. മുഴുവൻ റവന്യു ഓഫിസുകളിലും ഇ- ഓഫിസ് സംവിധാനം നടപ്പാക്കിയ ആദ്യ ജില്ലയാണ് വയനാട്.
ഇനി അപേക്ഷകളുടെ തൽസ്‌ഥിതി അറിയാൻ പൊതുജനങ്ങൾ ഓഫിസുകൾ കയറിയിറങ്ങേണ്ട കാര്യമില്ല. വിവരങ്ങളെല്ലാം ഒറ്റ ക്‌ളിക്കിൽ ലഭ്യമാകും. 60 ലക്ഷം രൂപയോളം ചെലവിട്ടാണ് റവന്യു ഓഫിസുകളിലെ ഫയൽ നീക്കങ്ങൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റിയത്. കലക്‌ടറേറ്റുകളിൽ ഡിസി സ്യുട്ട് എന്ന ലോക്കൽ സെർവർ ആശയത്തിൽ പ്രവർത്തിച്ച സോഫ്‌റ്റ്‌വെയറിൽ നിന്ന് വിഭിന്നമായി പൊതുജനങ്ങൾക്കു കൂടി ഫയൽ നീക്കങ്ങൾ ഓൺലൈനായി പരിശോധിക്കാവുന്ന തലത്തിൽ രൂപകൽപന ചെയ്‌തതാണ് ഇ-ഓഫിസ് സംവിധാനം.
eoffice.kerala.gov.in എന്ന പോർട്ടലിൽ ഫയൽ നമ്പർ നൽകിയാൽ മാത്രം മതി. ഇതുവരെയുള്ള നടപടിക്രമങ്ങളെല്ലാം അറിയാൻ സാധിക്കും. നിലവിൽ സെക്രട്ടറിയേറ്റിൽ ഇത്തരത്തിൽ വിപുലമായ ഇ-ഓഫിസ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഫയൽ ആരുടെ കൈവശമാണ് ഉളളത്, കൈവശം വച്ച ദിവസങ്ങൾ തുടങ്ങിയ വിവരങ്ങളും ലഭ്യമാകും. ഓഫിസുകളുടെ ഫയൽ നീക്കം വേഗത്തിലും സുതാര്യമായും നീക്കുകയാണ് ഇ ഓഫിസ് സംവിധാനത്തിന്റെ ലക്ഷ്യം.
ഫയലിലെ മുഴുവൻ രേഖകളും ഡിജിറ്റൽ ആയി സൂക്ഷിക്കപ്പെടുന്നതിനാൽ ഫയൽ നഷ്‌ടപ്പെടുക, മാറ്റിവെക്കുക എന്നിവയൊയൊന്നും ഇനി എളുപ്പമല്ല. മുഴുവൻ വില്ലേജ് ഓഫിസുകളിലും അതിവേഗ ഇന്റർനെറ്റും ലഭ്യമാണ്. റവന്യു ഓഫിസുകൾ കൂടാതെ, പൊതുവിതരണ വകുപ്പ്, കൃഷി, ലേബർ, അക്ഷയ, വ്യവസായം തുടങ്ങിയ വകുപ്പുകളും ഇ-ഓഫിസ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
ഇ-ഓഫിസ് സംവിധാനം മികച്ച രീതിയിൽ ഉപയോഗിച്ച പാടിച്ചിറ വില്ലേജ് ഓഫിസറെയും താലൂക്ക് തലത്തിൽ ബത്തേരി, മാനന്തവാടി, കുന്നത്തിടവക വില്ലേജ് ഓഫിസർമാരെയും കളക്‌ടർ എ ഗീത ആദരിച്ചു. ഡപ്യൂട്ടി കളക്‌ടർ കെ അജീഷ്, ലോ ഓഫിസർ കെപി ഉണ്ണികൃഷ്‌ണൻ, ഫിനാൻസ് ഓഫിസർ എകെ ദിനേശൻ എന്നിവർ പങ്കെടുത്തു.
Also Read: ‘സംസ്‌ഥാനത്തെ റോഡുകളുടെ അവസ്‌ഥ എല്ലാ മാസവും പരിശോധിക്കും’; മുഹമ്മദ് റിയാസ്