ഡെൽഹി: രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രധാനമന്ത്രി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം കോണ്‍ഗ്രസ് ഇല്ലാതാക്കുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിനു നേരെ ധനമന്ത്രിയുടെ വിമര്‍ശനം.
കോണ്‍ഗ്രസ് ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വാക്‌സിനേഷന്‍ നേട്ടത്തില്‍ നമ്മുടെ രാജ്യത്തെ ലോകം മുഴുവന്‍ പ്രകീര്‍ത്തിക്കുമ്പോള്‍, വാക്‌സിനേഷനെ പറ്റി പ്രതിപക്ഷം ആദ്യം മുതലേ ഉന്നയിച്ചത് വിമര്‍ശനങ്ങളാണ്, ധനമന്ത്രി ആരോപിച്ചു. വാക്‌സിനേഷനും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ക്കുമായി 36000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചതെന്നും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ ധനമന്ത്രി പറഞ്ഞു.
പ്രതിരോധ സേനയിലും കരസേനയിലും സ്‍ത്രീകളുടെ വരവും സൈനിക് സ്‌കൂളുകള്‍ സ്‌ഥാപിക്കുന്നതും കേന്ദ്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമായാണ്. സ്‍ത്രീകള്‍ നയിക്കുന്ന വികസനമാണ് തങ്ങളുടെ മുദ്രാവാക്യമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് നയം, ജമ്മു കശ്‌മീരിന്റെ വികസനം എന്നിവയും ധനമന്ത്രി ഊന്നിപ്പറഞ്ഞു.
അഴിമതി രഹിത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ഡിജിറ്റല്‍ ഇന്ത്യയിലൂടെ എല്ലാം സുതാര്യമാണെന്നും ധനമന്ത്രി പറഞ്ഞു. ഒരു ദിവസം നീണ്ടുനിന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഡെല്‍ഹിയില്‍ അവസാനിച്ചു.
Also Read: സിഎഫ്എല്‍ടിസി; സ്‌റ്റാഫ് നഴ്‌സുമാരുടെ സേവന കാലാവധി തുടരുമെന്ന് മന്ത്രി