കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ് ഗൃഹനാഥനും മകനും മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു. കായലോട്ട് താഴെ കീറിയപറമ്പത്ത് രാജു(48)ന്റെ ഭാര്യ റീന(40) ആണ് ഇന്ന് മരിച്ചത്. രാജുവും, 17 വയസുകാരന്‍ മകന്‍ സ്‌റ്റാലിഷും ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയുമായി മരിച്ചിരുന്നു.
ഇവരുടെ മറ്റൊരു മകന്‍ സ്‌റ്റഫിന്‍(14) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്‌ഥയില്‍ തുടരുകയാണ്. ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടരമണിയോടെ ആയിരുന്നു സംഭവം.
തിങ്കളാഴ്‌ച സമീപത്തെ വിവാഹ വീട്ടില്‍ നിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടില്‍ത്തന്നെയായിരുന്നു. പുലര്‍ച്ചെ രണ്ടരമണിയോടെ വിവാഹ വീട്ടിലെ ആവശ്യത്തിന് മൽസ്യം വാങ്ങാന്‍ പോകുകയായിരുന്ന അയല്‍വാസികള്‍ രാജുവിന്റെ വീട്ടില്‍ നിന്ന് കൂട്ടനിലവിളികേട്ട് ഓടിയെത്തുകയായിരുന്നു.
ശരീരത്തില്‍ തീപടര്‍ന്ന് പ്രാണരക്ഷാര്‍ഥം വീടിനുള്ളില്‍ നിന്ന് പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്ന വീട്ടുകാരെയാണ് കണ്ടത്. ഉടന്‍ തന്നെ നാലുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിൽസ നല്‍കിയ ശേഷം വിദഗ്‌ധ ചികിൽസക്കായി കോഴിക്കോട്ടേക്ക് മാറ്റി. പാനൂരില്‍ നിന്ന് അഗ്‌നിരക്ഷസേന എത്തിയാണ് തീയണച്ചത്.
കിടപ്പുമുറി പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാദാപുരം ഡിവൈഎസ്‌പി പിഎ ശിവദാസിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക്, വിരലടയാള വിദഗ്‌ധര്‍ സ്‌ഥലത്ത് പരിശോധന നടത്തി.
Malabar News: കൈക്കൂലി കേസ്; ഫോറസ്‌റ്റ് റേഞ്ച് ഓഫീസർ അറസ്‌റ്റിൽ