റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം ഇന്ത്യൻ എംബസി തുടരുന്നു. ഇന്ത്യൻ അംബാസഡറും ഡിസിഎമ്മും സിവിൽ ഏവിയേഷൻ അധികൃതരുമായി നടത്തിയ ചർച്ചക്ക് പിന്നാലെ എംബസി പ്രസ് ആൻഡ് ഇൻഫർമേഷൻ സെക്രട്ടറിയും എയർ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ഡയറക്‌ടറുമായി കൂടിക്കാഴ്‌ച നടത്തി.
ഇന്ത്യക്കും സൗദിക്കും ഇടയിൽ എയർ ബബിൾ കരാർ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് നടന്നത്. ഡിസംബർ ആദ്യ വാരം മുതൽ ഇന്ത്യയിലെ ഏതാനും വിമാനത്താവളങ്ങളിലേക്കും തിരിച്ചും വിമാന സർവീസുകൾ തുടങ്ങാമെന്ന രീതിയിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. കോവിഡ് 19 പശ്‌ചാത്തലത്തിൽ വിവിധ രാജ്യങ്ങളുമായി സൗദി അറേബ്യ എയർ ബബിൾ കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും 22 രാജ്യങ്ങളിലേക്ക് നിലവിൽ എയർ ബബിൾ കരാർ പ്രകാരം വിമാനസർവീസുകൾ നടക്കുന്നുണ്ട്.
സൗദി അറേബ്യയുമായി എയർ ബബിൾ കരാറിൽ ഒപ്പ് വെക്കാൻ ഇന്ത്യ സന്നദ്ധമാണ്. നിലവിൽ ദുബായിൽ 14 ദിവസം താമസിച്ചാണ് റീ എൻട്രിയിൽ ഉള്ള ഇന്ത്യക്കാർ സൗദിയിൽ എത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും സൗദിയിലേക്ക് 14 ദിവസത്തെ നിബന്ധന ഇല്ലാതെ പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
ഇന്ത്യൻ അംബാസഡറും സിവിൽ ഏവിയേഷൻ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രവേശനാനുമതി നൽകിയത്. അതുകൊണ്ട് തന്നെ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
Read also: സ്‍ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കർശന ശിക്ഷ; സൗദി പബ്ളിക് പ്രോസിക്യൂഷൻ