കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള പദ്ധതിയിൽ നിന്ന് പിൻവാങ്ങില്ലെന്ന നിലപാടുമായി കോഴിക്കോട് കോർപറേഷൻ. പ്രതിഷേധങ്ങൾ ഉയർന്നുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രശ്‌നം പരിഹരിക്കാൻ ഉടൻ രണ്ടാംഘട്ട ചർച്ച നടത്തും. ഇക്കാര്യത്തിൽ കോർപറേഷന് ടൂറിസം വകുപ്പിന്റെ പൂർണ പിന്തുണയുണ്ട്.
തങ്ങളുടെ തൊഴിലും വലിയങ്ങാടിയിലെ പ്രൗഢിയും നഷ്‌ടപ്പെടുത്തുന്ന പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. അതിനാൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകളടക്കം കഴിഞ്ഞ ദിവസം സമരത്തിന് ഇറങ്ങിയത്. എന്നാൽ, തൊഴിലാളികൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോർപറേഷന്റെ വാദം.
തെറ്റിദ്ധാരണ നീക്കാനായി തൊഴിലാളികളുമായി ഇനിയും ചർച്ച നടത്തും. ടൂറിസം വകുപ്പുമായി ചേർന്നാണ് ചർച്ചകൾ നടത്തുക. തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ടൂറിസം ഉന്നത ഉദ്യോഗസ്‌ഥരും എത്തും. ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി വലിയങ്ങാടിയിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന ഫുഡ് സ്ട്രീറ്റ് തുടങ്ങുമെന്ന് കഴിഞ്ഞ മാസമാണ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്.
Most Read: ഫയലുകൾ മുക്കിയത് 1600 കോടിയുടെ അഴിമതി മറയ്‌ക്കാൻ; സർക്കാരിനെതിരെ സുരേന്ദ്രൻ