തിരുവനന്തപുരം: സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മനസാക്ഷിയുള്ള ആരും ചെയ്യാത്ത അഴിമതിയാണ് കോവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ നടത്തിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു. നടത്തിയ കൊള്ളയെല്ലാം മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണെന്നാണ് പഴയ ആരോഗ്യമന്ത്രി പറയുന്നത്. പുതിയ മന്ത്രിയും അതേരീതിയിലാണ് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
500 ഫയലുകള്‍ മുക്കിയത് 1,600 കോടിയുടെ അഴിമതി മറച്ചുവെക്കാനാണ്. സെക്രട്ടറിയേറ്റ് കത്തിച്ചതും അഴിമതി ഇതിനുവേണ്ടി തന്നെയായിരുന്നു. കെ റെയില്‍ വരുന്നതിന് മുൻപ് കെ- ആശുപത്രിയാണ് മുഖ്യമന്ത്രി സംസ്‌ഥാനത്ത് ഉണ്ടാക്കേണ്ടത്. ജനങ്ങള്‍ക്ക് കിട്ടിയില്ലെങ്കിലും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എങ്കിലും നല്ല ചികിൽസ കിട്ടട്ടെ. സാമ്രാജ്യത്വത്തിന്റെ രാജ്യമായ അമേരിക്കയില്‍ പോകാനുള്ള സാഹചര്യം ഉണ്ടാവാതിരിക്കട്ടെയെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
സംസ്‌ഥാന വ്യാപകമായി കെ റെയിലിനെതിരെ ബിജെപി സമരം ചെയ്യും. പല്ലും നഖവും ഉപയോഗിച്ച് ജനവിരുദ്ധ പദ്ധതി തടയും. കോണ്‍ഗ്രസിന്റെ കെ റെയില്‍ വിരുദ്ധ സമരം പ്രഹസനം മാത്രമാണ്. ബിജെപി ജനങ്ങളെ സംഘടിപ്പിച്ച് വലിയ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മരുന്നുവാങ്ങൽ ഇടപാടുകളുടേത് അടക്കം ആരോഗ്യവകുപ്പ് ആസ്‌ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായതിനെതിരെ വിമർശനങ്ങൾ രൂക്ഷമാവുകയാണ്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്‌ഥാനത്ത് ജീവനക്കാർ കൂട്ടത്തിരച്ചിൽ നടത്തിയെങ്കിലും ഒരെണ്ണംപോലും കണ്ടെത്താനായിട്ടില്ല.
കോവിഡ് പശ്‌ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻവഴി വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു.
Also Read: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ കരുതൽ ഡോസ് വാക്‌സിനേഷൻ