കാസര്‍ഗോഡ് : പച്ചപ്പ് നിറഞ്ഞ പുല്‍മേടാണ് റാണിപുരത്തിന്റെ പ്രധാന ആകര്‍ഷണം. സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതും ഈ പുല്‍മേടുകള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ റാണിപുരം സന്ദര്‍ശിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത് തീയിട്ട് കരിച്ച പുല്‍മേടുകള്‍ മാത്രമാണ്. കാട്ടുതീ തടയാനായി വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് റാണിപുരത്തെ പുല്‍മേടുകള്‍ തീയിട്ട് കരിച്ചത്. ഇതോടെ പച്ചപ്പും, ദൃശ്യഭംഗിയും നഷ്‌ടപ്പെട്ട റാണിപുരത്ത് സഞ്ചാരികളുടെ പ്രതിഷേധം കടുത്തു.
വേനല്‍ ആരംഭിക്കുന്നതോടെയാണ് റാണിപുരത്തെ 10 ഹെക്‌ടറിലധികം വരുന്ന പുല്‍മേടുകള്‍ വനംവകുപ്പ് തീയിട്ട് കരിച്ചത്. ഇതോടെ ക്രിസ്‌മസും, പുതുവൽസരവും ആഘോഷിക്കാന്‍ റാണിപുരത്തെത്തിയ സഞ്ചാരികളെ കാത്തിരിക്കുന്നത് കത്തിക്കരിഞ്ഞ പുല്‍മേടുകളാണ്. പുല്‍മേട്ടില്‍ നിന്നും വനത്തിനുള്ളിലേക്ക് തീ കയറുന്നത് തടയുന്നതിന് വേണ്ടിയാണ് പുല്‍മേടുകള്‍ക്ക് തീയിട്ടതെന്നാണ് വനവകുപ്പിന്റെ വിശദീകരണം.
എല്ലാ വര്‍ഷവും കാട്ടുതീയുണ്ടാകുന്നത് തടയുന്നതിനായി വനപ്രദേശത്തോട് ചേര്‍ന്നുള്ള ഭാഗത്ത് മാത്രം ഫയര്‍ലൈന്‍ തീര്‍ക്കുകയാണ് പതിവ്. എന്നാല്‍ അതിന് വിപരീതമായാണ് ഇത്തവണ പുല്‍മേടുകള്‍ മുഴുവന്‍ തീയിട്ട് കരിച്ചത്. ഇവ ഇനി പൂര്‍വസ്‌ഥിതിയില്‍ എത്താന്‍ ഏകദേശം ഒരു മാസമെങ്കിലും എടുക്കും. എന്നാല്‍ വേനല്‍ കടുക്കുന്നതോടെ വീണ്ടും ഇത്തരത്തില്‍ പുല്‍മേടുകള്‍ക്ക് തീയിടാന്‍ തന്നെയാണ് വനംവകുപ്പിന്റെ തീരുമാനം. ഇത് സഞ്ചാരികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Read also : തീവണ്ടികളുടെ പിടിച്ചിടൽ സമയം കുറച്ചു; കേരളത്തിന് ഗുണകരം