ലക്‌നൗ: രാജ്യത്ത് പശുക്കൾക്ക് മൗലികാവകാശം നൽകുന്ന തരത്തിൽ പാർലമെന്റ് നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി. കൂടാതെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും, അവയെ ആക്രമിക്കുന്ന ആളുകൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഗോവധം തടയല്‍ നിയമം ലംഘിച്ചതിന് അറസ്‌റ്റിലായ ജാവേദ് എന്നയാളുടെ ജാമ്യം നിഷേധിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
അലഹബാദ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ജഡ്‌ജ് ശേഖര്‍ കുമാര്‍ യാദവ് ആണ് പശുക്കൾക്ക് മൗലികാവകാശം നൽകുന്ന നിയമം കൊണ്ടുവരണമെന്ന വിവാദ അഭിപ്രായം പങ്കുവച്ചത്. പശുക്കൾ ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടത് ആണെന്നും, അതിനാൽ ഗോ സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയുടെ സംസ്‌കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിൽ ഉൾപ്പെടുന്ന ആളുകളുടെ കടമയാണെന്നും, അതിനാൽ തന്നെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്.
ഉത്തർപ്രദേശിലെ ഗോവധ നിയമം ലംഘിച്ചതിനാണ് ജാവേദ് അറസ്‌റ്റിലായത്. നേരത്തെയും ഇതേ കുറ്റത്തിന് ജാവേദ് പിടിയിലായിരുന്നു. അതിനാൽ ഇയാൾക്ക് ജാമ്യം അനുവദിച്ചാൽ സാമൂഹ്യ സൗഹാർദ്ദം ഇല്ലാതാകുമെന്നും കോടതി വ്യക്‌തമാക്കി. കൂടാതെ യുപിയിലെ ഗോശാലകളുടെ ശോചനീയാവസ്‌ഥയും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
Read also: കേരള അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ വാക്‌സിനേഷൻ കൂട്ടണം; അയൽ സംസ്‌ഥാനങ്ങളോട് കേന്ദ്രം