മലപ്പുറം: അർബുദ രോഗ ബാധിതനായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ അന്തരിച്ച മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ടും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കബറടക്കം തിങ്കളാഴ്‌ച രാവിലെ 9ന് പാണക്കാട് ജുമാമസ്‌ജിദിൽ വെച്ച് നടക്കും. മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനം തുടരുകയാണ്.
വയറ്റില്‍ അര്‍ബുദം ബാധിച്ചതിനെ തുടർന്ന് മാസങ്ങളായി ചികിൽസയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു.
കേരളീയ രാഷ്‌ട്രീയ- സാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്‌തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്നു. സംസ്‌ഥാനത്തെ ഒട്ടേറെ മുസ്‌ലിം മഹല്ലുകളുടെ ഖാളി എന്ന സ്‌ഥാനം വഹിച്ചിരുന്നു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസലാം അറബിക് കോളേജ് എന്നീ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അധ്യക്ഷ ചുമതലയും വഹിച്ചിരുന്നു.
പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി 1947 ജൂൺ 15 പാണക്കാടാണ് ഹൈദരലി തങ്ങൾ ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും സാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും സഹോദരങ്ങളാണ്.
മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്‌റ്റ് ഒന്നിനാണ് ഇദ്ദേഹം സംസ്‌ഥാന പ്രസിഡണ്ടായി ചുമതലയേറ്റത്. വയനാട് ജില്ലയുടെ ഖാസി, എസ്‌വൈഎസ് പ്രസിഡണ്ട്, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡണ്ട്, താനൂർ വരക്കൽ മുല്ലക്കോയ തങ്ങൾ സ്‌മാരക യതീംഖാന പ്രസിഡണ്ട് തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു.
മുപ്പതാം വയസിൽ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്രസ എന്നിവയുടെ പ്രസിഡണ്ടായതാണ് ആദ്യ സ്‌ഥാനം. രണ്ടു വർഷത്തിനകം കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രസിഡണ്ടുമായി. നെടിയിരിപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറയിലാണ് ആദ്യമായി ഖാസിയാകുന്നത്. സുന്നി വിദ്യാർഥി സംഘടനയുടെ സ്‌ഥാപക പ്രസിഡണ്ടാണ്.
കർക്കശ നിലപാടുകൾക്ക് പ്രസിദ്ധനായിരുന്ന ഹൈദരലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിനെ നിർണായകമായ ഘട്ടങ്ങളിൽ നയിക്കുന്നതിൽ ശ്രദ്ധിച്ചു. സുന്നി സംഘടനകളുടെ നേതൃസ്‌ഥാനവും മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ ഇദ്ദേഹത്തിന് സാധിച്ചു.
കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ഫൈസി ബിരുദം നേടി.
കൊയിലാണ്ടിയിലെ അബ്‌ദുല്ല ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ സുഹ്‌റയാണു ഭാര്യ. സാജിദ, ഷാഹിദ, നഈം അലി ശിഹാബ്, മുഈൻ അലി ശിഹാബ് എന്നിവരാണ് മക്കൾ. സാജിദയും ഷാഹിദയും ഇരട്ടകളാണ്. ഇളയ മകൻ മുഈനലി. മരുമക്കൾ: സയ്യിദ് നിയാസ് ജിഫ്രി തങ്ങൾ, സയ്യിദ് ഹസീബ് സഖാഫ് തങ്ങൾ.
Most Read: ഇരയല്ല, അതിജീവിത; ആത്‌മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഭാവന