റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജിസിസി (ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍) ഉച്ചകോടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. സൗദിയുടെ സമ്പന്നമായ സാംസ്‌കാരിക, പൈതൃക അടയാളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നഗരമായ അല്‍ ഉലയിലാണ് 41ആമത് ജിസിസി ഉച്ചകോടി നടക്കുന്നത്. അല്‍ഉലയുടെ പ്രകൃതി ഭംഗിയും മാസ്‌മരികതയും ഒപ്പിയെടുത്തെന്നോണം പ്രതിഫലിക്കുന്ന മറായാ ഓഡിറ്റോറിയത്തിലാണ് ഉച്ചകോടി നടക്കുന്നത്.
ചൊവ്വാഴ്‌ച (2021 ജനുവരി 05) നടക്കുന്ന ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്‌ട്രത്തലവൻമാരെ അൽഭുതപ്പെടുത്തും വിധം അതിമനോഹരമായാണ് മറായ ഓഡിറ്റോറിയം ഒരുക്കിയിരിക്കുന്നത്.
കണ്ണാടി ചില്ലുകള്‍ ഉപയോഗിച്ച് പുറം ഭാഗത്ത് ക്ളാഡിംഗ് ചെയ്‌ത ലോകത്തെ ഏറ്റവും വലിയ കെട്ടിടമെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഓഡിറ്റോറിയമാണ് മറായ. ലോകത്തെ ഏറ്റവും വലിയ ആർകിടെക്ച്ചർ പുരസ്‌കാരമായ ‘ആര്‍ക്കിടൈസര്‍ എ പ്ളസ്’ അവാര്‍ഡും മറായ ഓഡിറ്റോറിയം നേടിയിട്ടുണ്ട്.
ചതുരാകൃതിയിലുള്ള ഇതിന്റെ പുറം ഭാഗം 9,500 ലേറെ ചതുരശ്രമീറ്റര്‍ വിസ്‌തീർണത്തില്‍ കണ്ണാടി ചില്ലുകള്‍ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്നു. വിവിധ ഭാഗങ്ങളുള്ള ഓഡിറ്റോറിയത്തിന്റെ ആകെ വിസ്‌തീർണം 6,500 ചതുരശ്രമീറ്ററാണ്. അത്യാധുനികതയും പാരമ്പര്യവും സമന്വയിപ്പിക്കുന്ന പ്രത്യേക വാസ്‌തുശില്‍പ രീതിയില്‍ സജ്ജീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉള്‍വശം ആരെയും വിസ്‌മയിപ്പിക്കും. 500 ഇരിപ്പിടങ്ങളാണ് മറായയില്‍ ഉള്ളത്.
പ്രശസ്‌തനായ സൗദി ഗായകന്‍ മുഹമ്മദ് അബ്‌ദുവിന്റെ സംഗീത വിരുന്നോടെ 2018 ഡിസംബര്‍ 21നാണ് മറായ ഓഡിറ്റോറിയം ഉൽഘാടനം ചെയ്‌തത്. ഏവരെയും അമ്പരപ്പിക്കുന്ന കെട്ടിടത്തിന്റെ വീഡിയോ അൽ ഇഖ്‌ബാരിയ ചാനൽ പുറത്ത് വിട്ടിരുന്നു. ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കാണുകയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്‌തത്.
ഉച്ചകോടിയില്‍ മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം. ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതടക്കം ഉള്ള വളരെ സുപ്രധാനമായ പ്രഖ്യാപനങ്ങൾക്കാണ് ഏവരും കാതോർക്കുന്നത്. തീവ്രവാദബന്ധം ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്‌ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ 2017 ജൂൺ 5നാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്.
National News: ‘ആശങ്ക വേണ്ട, വാക്‌സിനുകള്‍ 100 ശതമാനം സുരക്ഷിതം’; ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍