കോഴിക്കോട്: സംസ്‌ഥാനത്താദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിനെതിരെ പ്രതിഷേധം ശക്‌തമാക്കി എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാർഥി സംഘടനകളുടെ നീക്കം. ഇന്ന് ഉച്ചക്ക് 12 മണിക്ക് മന്ത്രി ആർ ബിന്ദു പദ്ധതി ഓൺലൈനായി ഉൽഘാടനം ചെയ്യും.
വസ്‌ത്രത്തിന്റെയും ഭക്ഷണത്തിന്റെയും രാഷ്‌ട്രീയം സജീവ ചർച്ചയാകുന്നയിടത്താണ്, വസ്‌ത്രത്തിലെ തുല്യതയെന്ന സന്ദേശവുമായി ബാലുശ്ശേരി ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ മുൻപേ നടക്കുന്നത്. പെൺകുട്ടികളുടെ സ്‌കൂളാണെങ്കിലും ഹയർ സെക്കന്ററിയിൽ ആൺകുട്ടികളും പഠിക്കുന്നുണ്ട്. ഇക്കുറി പ്രവേശനം നേടിയ പ്ളസ് വൺ ബാച്ചിലാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. 260 കുട്ടികൾ ബുധനാഴ്‌ച മുതൽ ഏകീകൃത വേഷത്തിൽ സ്‌കൂളിലെത്തും.
പരിപാടിയുടെ ഉൽഘാടനത്തിന് മുന്നേ തന്നെ പ്രതിഷേധവും ശക്‌തമാണ്. പുതിയ യൂണിഫോമണിഞ്ഞ് കുറച്ചു കുട്ടികൾ ചൊവ്വാഴ്‌ച സ്‌കൂളിലെത്തിയതോടെ, പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകരുമെത്തി. കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്‌ത്ര സ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റമെന്നും എംഎസ്എഫ് ആരോപിക്കുന്നു.
എന്നാൽ രക്ഷിതാക്കൾക്കോ, കുട്ടികൾക്കോ ഇല്ലാത്ത ആശങ്കയാണ് എതിർക്കുന്നവർക്കെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. പ്രതിഷേധങ്ങളുയരുമെങ്കിലും മാതൃകയാവുന്ന തീരുമാനവുമായി മുന്നോട്ടു തന്നെയെന്ന് അധ്യാപകരും വിദ്യാർഥികളും ഒരേ സ്വരത്തിൽ പറയുന്നു.
Read Also: പിജി ഡോക്‌ടർമാരുടെ സമരം 15ആം ദിവസത്തിലേക്ക്