കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്‌റ്റിൽ. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ് സത്താറുമാണ് അറസ്‌റ്റിലായത്. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, പ്രദേശത്ത് സമാനരീതിയിൽ മരിച്ചവരുടെ ബന്ധുക്കളിൽ നിന്ന് പോലീസ് മൊഴി രേഖപ്പടുത്തിയിട്ടുണ്ട്.
മന്ത്രവാദ ചികിത്സയ്‌ക്കായി ആശ്രയിച്ച അഞ്ചുപേർ കണ്ണൂർ സിറ്റിയിൽ മരണപ്പെട്ടിട്ടുണ്ടെന്ന വാർത്ത പുറത്ത് വന്നിരുന്നു. ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പടെയുള്ള അസുഖ ബാധിതരെ മന്ത്രവാദത്തിന് വിധേയരാക്കി മരണത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് ഇത്തരത്തിൽ മരിച്ച സഫിയ എന്ന സ്‌ത്രീയുടെ മകൻ സിറാജ് പറഞ്ഞു. ഇത്തരത്തിൽ ഫാത്തിമയും വിദഗ്‌ധ ചികിൽസ ലഭിക്കാതെയാണ് മരിച്ചതെന്ന് സിറാജ് പോലീസിൽ മൊഴി നൽകി.
ചികിൽസയുടെ മറവിൽ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനവുമാണ് മരണത്തിന് കാരണം. സിറ്റി ആസാദ് റോഡിലെ സഫിയ ആണ് സംഭവത്തിലെ ആദ്യ ഇര. സഫിയയുടെ മകൻ അഷ്‌റഫ്, സഹോദരി നഫീസു എന്നിവരുടെ മരണകാരണവും മന്ത്രവാദത്തെ തുടർന്നുള്ള ചികിൽസയാണ്. കുറുവ സ്വദേശിയായ ഇഞ്ചിക്കൽ അൻവറിന്റെ മരണവും സമാനരീതിയിലാണ്. ഫാത്തിമയാണ് ഈ കണ്ണിയിലെ അവസാന ഇര.
Most Read: 15 ലക്ഷം തട്ടിയെന്ന പരാതി; മോൻസനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു