തിരുവനന്തപുരം : സംസ്‌ഥാനത്ത് ക്രമാതീതമായി കുട്ടികളിലെ ആത്‌മഹത്യ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഡിജിപി ആര്‍ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ സംസ്‌ഥാനത്ത് ആത്‌മഹത്യ ചെയ്യുന്നതില്‍ അധികവും പെണ്‍കുട്ടികള്‍ ആണെന്നും റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നുണ്ട്. പെണ്‍കുട്ടികളില്‍ വര്‍ധിച്ചു വരുന്ന ആത്‌മഹത്യ പ്രവണതക്ക് രണ്ട് കാരണങ്ങളാണ് റിപ്പോര്‍ട്ട് പറയുന്നത്. ലൈംഗിക അതിക്രമവും, പ്രണയ നൈരാശ്യവുമാണ് പെണ്‍കുട്ടികളിലെ ആത്‌മഹത്യ ഇത്രയധികം വര്‍ധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്.
സംസ്‌ഥാനത്ത് കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആത്‌മഹത്യയുടെ കാരണങ്ങള്‍ കണ്ടു പിടിക്കാന്‍ ഡിജിപി ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് തികച്ചും ആശങ്കജനകമാണ്. ലോക്ക്ഡൗണിന് രണ്ട് മാസം മുന്‍പ് മുതല്‍ ജൂലൈ വരെയുള്ള കണക്കുകളാണ് സമിതി വിലയിരുത്തിയത്. ഈ കാലയളവില്‍ സംസ്‌ഥാനത്ത് ആത്‌മഹത്യ ചെയ്‌ത കുട്ടികളുടെ എണ്ണം 158 ആണ്. ഇവരില്‍ 90 പേരും പെണ്‍കുട്ടികളാണ്. ഒപ്പം തന്നെ ആത്‌മഹത്യ ചെയ്‌തതില്‍ 148 പേരും പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ 71 പേരും പെണ്‍കുട്ടികള്‍ ആണ്.
സംസ്‌ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആത്‌മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കൗമാരക്കാരായ കുട്ടികളില്‍ ആത്‌മഹത്യ പ്രവണത വളരെ അധികം കൂടുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പെണ്‍കുട്ടികളില്‍ ആത്‌മഹത്യക്ക് കാരണമായി സമിതി കണ്ടെത്തിയത് വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളും, പ്രണയ നൈരാശ്യവുമാണ്. ആത്‌മഹത്യ ചെയ്‌ത 158 കുട്ടികളില്‍ 132 കുട്ടികളും അണു കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ലോക്ക്ഡൗണ്‍ സമയത്ത് വീടുകളില്‍ തന്നെ തുടരുന്ന കുട്ടികളില്‍ മാതാപിതാക്കള്‍ അടക്കം ഉള്ളവരുടെ ഇടപെടലുകള്‍ ആത്‌മഹത്യക്ക് കാരണമായിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Read also : ‘ടാറ്റാ കോവിഡ് ആശുപത്രി തട്ടിക്കൂട്ടലാണ്, നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ല’; രാജ്മോഹന്‍ ഉണ്ണിത്താന്‍