തിരുവനന്തപുരം: ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് അനുമതി. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവക്ക് അനുമതി നൽകിയുള്ള ഉത്തരവാണ് സംസ്‌ഥാന സർക്കാർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ഇതിനായി തദ്ദേശ സ്‌ഥാപനങ്ങളുടെ മേധാവികൾക്ക് ഓണററി വൈൽഡ്‌ലൈഫ് വാർഡൻ എന്ന പദവി നൽകിയിട്ടുണ്ട്. അതേസമയം, വിഷപ്രയോഗത്തിലൂടെയോ ഷോക്കേൽപ്പിച്ചോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാൻ പാടില്ലെന്ന് നിർദ്ദേശമുണ്ട്. സംസ്‌ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.
അതിനിടെ, സർക്കാർ ഉത്തരവിൽ ചില നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് മാത്രമേ പന്നിയെ വെടിവെക്കാൻ ഉത്തരവിടാൻ പാടുള്ളൂ. ഇതിനായി തോക്ക് ലൈസൻസുള്ള ഒരാളെ ചുമതലപ്പെടുത്തണം, പോലീസിനോടും ആവശ്യപ്പെടാം. വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാകണം വെടിവെക്കേണ്ടത്.
കാട്ടുപന്നികളെ കൊല്ലു ന്ന വേളയിൽ മനുഷ്യ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യ മൃഗങ്ങൾക്കും ഹാനിയുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം. കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്‌ഥർ തന്നെ പോസ്‌റ്റുമോർട്ടം നടത്തണം. ജഡം ശാസ്‌ത്രീയമായി സംസ്‌കരിക്കണം-ഇതിനായി ജനജാഗ്രതാ സമിതികളുടെ സേവനം പ്രയോജനപ്പെടുത്താം.
Most Read: മങ്കിപോക്‌സ്; പരിശോധനാ കിറ്റുമായി ചെന്നൈ കമ്പനി, ഒരു മണിക്കൂറിനുള്ളിൽ ഫലമറിയാം