മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം നടത്തിയ ആദ്യ പ്രസ്‌താവനയിൽ ഉദ്ധവ് താക്കറെ ഇന്ന് ശിവസേന വിമതൻ ഏകനാഥ് ഷിൻഡെയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച ബിജെപിയെ പരിഹസിച്ചു. “ബിജെപി ശിവസൈനിക് എന്ന് പറയപ്പെടുന്ന ആളെ മുഖ്യമന്ത്രിയാക്കി,” ഏകനാഥ് ഷിൻഡെ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഉദ്ധവ് താക്കറെ പറഞ്ഞു.
അമിത് ഷാ തനിക്ക് നൽകിയ വാക്ക് പാലിച്ചിരുന്നെങ്കിൽ ഇപ്പോൾ മഹാരാഷ്‌ട്രയിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “അധികാരത്തിനായി ബിജെപി എന്നെ പിന്നിൽ നിന്ന് കുത്തിയിരിക്കുകയാണ്. ശിവസേന-ബിജെപി സഖ്യകാലത്ത് 2.5 വർഷം ശിവസേനയുടെ മുഖ്യമന്ത്രി ഉണ്ടാവണമെന്ന് അമിത് ഷായോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അവർ ഇത് നേരത്തെ ചെയ്‌തിരുന്നെങ്കിൽ മഹാ വികാസ് അഘാഡി ഉണ്ടാകുമായിരുന്നില്ല,” ശിവസേന നേതാവ് പറഞ്ഞു.
മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം 2019-ൽ ബിജെപിയുമായുള്ള 25 വർഷത്തെ സഖ്യം അവസാനിപ്പിച്ചതിന്റെ കാരണമാണ് താക്കറെ പരാമർശിച്ചത്. രണ്ട് പാർട്ടികളും അഞ്ച് വർഷത്തെ ഭരണം വിഭജിച്ച് മുഖ്യമന്ത്രിസ്‌ഥാനം നൽകുമെന്ന വാഗ്‌ദാനം ബിജെപി, പ്രത്യേകിച്ച് അമിത് ഷാ ലംഘിച്ചുവെന്ന് താക്കറെ ആരോപിച്ചിരുന്നു.
ബിജെപിയുമായി വേർപിരിഞ്ഞതിന് ശേഷം, സർക്കാർ രൂപീകരിക്കുന്നതിനും ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുന്നതിനും പ്രത്യയശാസ്‌ത്രപരമായി എതിർകക്ഷികളായ എൻസിപിയുമായും കോൺഗ്രസുമായും സഹകരിക്കാൻ താക്കറെ സമ്മതിക്കുകയായിരുന്നു.
Most Read: സമരം അവസാനിപ്പിക്കണം; കെഎസ്‌ആർടിസി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്