കൊച്ചി: കെഎസ്‌ആർടിസിയിലെ തൊഴിലാളി യൂണിയനുകളുടെ സമരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തി ഹൈക്കോടതി. കോടതിയിൽ വിശ്വാസം അർപ്പിക്കണമെന്നും ഒറ്റ ദിവസം കൊണ്ട് അൽഭുതം പ്രതീക്ഷിക്കരുതെന്നും കെഎസ്‌ആർടിസിയിലെ ശമ്പളം വൈകുന്നതിനെതിരായ ഹരജി പരിഗണിക്കുമ്പോൾ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന് സമയം നൽകണമെന്നും കോടതി വ്യക്‌തമാക്കി.
സമരങ്ങൾ നിർത്തിവെക്കണമെന്ന് യൂണിയനുകളോട് കോടതി നിർദ്ദേശിച്ചു. കോടതി നടപടികൾ ഉണ്ടാകണമെങ്കിൽ സമരം അവസാനിപ്പിക്കണം എന്നാണ് നിർദേശം. സമരം തുടർന്നാൽ ശമ്പളം കൃത്യസമയത്ത് നൽകണമെന്ന ഇടക്കാല ഉത്തരവ് പിൻവലിക്കേണ്ടി വരും. ഹരജി പരിഗണിക്കാതെ മാറ്റി വെക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകി.
എന്നാൽ, മറ്റ് യൂണിയനുകൾ സമരം നിർത്തിയാൽ തങ്ങളും സമരം നിർത്തിവെക്കാമെന്ന് സിഐടിയു യൂണിയൻ കോടതിയിൽ അറിയിച്ചു. ഓഫിസ് പ്രവർത്തനങ്ങളെ തടസപ്പെടുത്തിയിട്ടില്ല, സിഎംഡിയെ ഓഫിസിൽ തടഞ്ഞിട്ടില്ല, നോട്ടിസ് നൽകിയാണ് സമരം നടത്തിയത്. അവധിയിലുള്ള ജീവനക്കാർ മാത്രമേ സമരത്തിൽ പങ്കെടുത്തിട്ടുള്ളു തുടങ്ങിയ വിവരങ്ങൾ തൊഴിലാളി യൂണിയനുകൾ ബോധിപ്പിച്ചു. യൂണിയൻ സമരത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടു കെഎസ്‌ആർടിസി നൽകിയ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചു.
Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ