തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിലെ ഭക്ഷണ ശാലകളിൽ വച്ചിരിക്കുന്ന ഹലാൽ സമ്പ്രദായവും ബോർഡും സംസ്‌ഥാന സർക്കാർ നിരോധിക്കണമെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി പി സുധീർ. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാലെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സുധീർ പറഞ്ഞു. ഹലാൽ ഒരു മതപരമായ ആചാരമാണെന്ന് ബിജെപി വിശ്വസിക്കുന്നില്ല. ഇസ്‌ലാമിക പണ്ഡിതൻമാർ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല.
ഇതിന് മതത്തിന്റെ മുഖാവരണം നൽകി കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തിൽ വർഗീയ അജണ്ട നടപ്പാക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണ്. അതിന് വേണ്ടി മതത്തെ കൂട്ടുപിടിക്കുകയാണ് അവർ. ആ തീവ്രവാദ സംഘടനകൾക്ക് ഇടതുപക്ഷ സർക്കാർ കൂട്ടുനിൽക്കുന്ന അപകടകരമായ രാഷ്‌ട്രീയ സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളതെന്നും സുധീർ പറഞ്ഞു.
അതേസമയം ഹലാല്‍ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി വക്‌താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്‌റ്റ് പിന്‍വലിച്ചു. തന്റെ വ്യക്‌തിപരമായ അഭിപ്രായമാണ് താൻ പങ്കുവച്ചതെന്നും, എന്നാല്‍ അതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെയാണ് മാദ്ധ്യമങ്ങൾ വാർത്തകൾ നൽകിയതെന്നും പറഞ്ഞുകൊണ്ടാണ് പോസ്‌റ്റ് പിൻവലിച്ചത്. നേരത്തെ ബിജെപി നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി സന്ദീപ് കുറിപ്പെഴുതിയതോടെ നേതൃത്വം പ്രതിസന്ധിയിൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Read Also: പഞ്ചാബ് തിരഞ്ഞെടുപ്പ്; അമരീന്ദർ സിംഗ് പട്യാലയിൽനിന്ന് ജനവിധി തേടും