തിരുവനന്തപുരം: ഹരിത വിഷയത്തിൽ മുസ്‌ലിം ലീഗ് നേതൃത്വത്തെ നിശിതമായി വിമർശിച്ച് എംഎസ്എഫ് വൈസ് പ്രസിഡണ്ട് പിപി ഷൈജലിൻ. പിഎംഎ സലാമിന് വീഴ്‌ച പറ്റിയെന്നും ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്നുമാണ് വിമർശനം. ഹരിത നേതാക്കൾ നിരന്തരം പരാതി നൽകിയിട്ടും ലീഗ് നേതാക്കൾ അവഗണിച്ചെന്നും ഷൈജലിൻ പറഞ്ഞു.
ഹരിതയുടെ പുതിയ ഭാരവാഹി പ്രഖ്യാപനം എംഎസ്എഫുമായി കൂടിയാലോചിക്കാതെ ആണെന്നും പിപി ഷൈജലിൻ വ്യക്‌തമാക്കി. ഹരിത പിരിച്ചുവിട്ടതോടെ സ്‍ത്രീകളോടുള്ള ലീഗിന്റെ സമീപനം സംശയത്തിന്റെ നിഴലിൽ ആയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ ഹരിത സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് വയനാടും കാസര്‍ഗോഡും ജില്ലാ ഭാരവാഹികൾ രാജിവെച്ചു. ഹരിത വയനാട് ജില്ലാ പ്രസിഡണ്ട് ഫാത്തിമ ഷാദിനും ജില്ലാ സെക്രട്ടറി ഹിബയും കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് സാലിസ അബ്‌ദുല്ലയും ജനറൽ സെക്രട്ടറി ശർമ്മിളയുമാണ് രാജിവെച്ചത്.
എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലീഗ് ഹരിത സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിച്ചത്.
ആയിഷ ബാനു പ്രസിഡണ്ടും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും നവാസിനെതിരായ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്‌ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്.
അതേസമയം ഹരിത കമ്മിറ്റി പുനസംഘടനയില്‍ എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ഫാത്തിമ തെഹ്‌ലിയ അസംതൃപ്‌തി പ്രകടപ്പിച്ചു. കൂടാതെ ഹരിത മുൻ സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തെസ്‌നിയും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ പൂർണ അതൃപ്‌തി അറിയിച്ചു. ലീഗ് നേതൃത്വത്തിന്റേത് ഏകപക്ഷിയമായ തീരുമാനമാണെന്ന് മുഫീദ തെസ്‌നി പറഞ്ഞു. ഭാരവാഹിത്വത്തിലല്ല, തിരഞ്ഞെടുത്ത രീതിയോടാണ് വിയോജിപ്പെന്നും ഫാത്തിമ തെഹ്‌ലിയ വ്യക്‌തമാക്കി.
Most Read: നാർക്കോട്ടിക് ജിഹാദ്; നേതാക്കള്‍ സമൂഹത്തിൽ സ്‌പർദ്ധയുണ്ടാക്കരുത് -എസ്‌എസ്‌എഫ്