ലക്ഷദ്വീപ് : ടൗട്ടെ ചുഴലിക്കാറ്റ് ശക്‌തിപ്രാപിക്കുന്ന പശ്‌ചാത്തലത്തിൽ ലക്ഷദ്വീപിലും കനത്ത മഴയും കാറ്റും തുടരുന്നു. കടലാക്രമണം രൂക്ഷമായതോടെ കരക്കടുപ്പിച്ച മൽസ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്നു. മിനിക്കോയ്, കല്‍പ്പേനി എന്നീ ദ്വീപുകളിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്. ശക്‌തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ ഇന്നും റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മിക്കയിടങ്ങളിലും വീടുകൾക്ക് മുകളിലേക്കും മറ്റും തെങ്ങുകൾ കടപുഴകി വീണ് നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്. കൂടാതെ കടമത്ത് ദ്വീപില്‍ വൈദ്യുതി വിതരണം താറുമാറായി. കടലാക്രമണം രൂക്ഷമായതോടെ കരക്കടുപ്പിച്ച മൽസ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്ന സ്‌ഥിതിയിലാണ്. നിലവിൽ കടമത്ത്, അമിനി, കില്‍ത്താന്‍, ചേത്ത് ലാത്ത്, ബിത്ര ഉള്‍പ്പടെയുള്ള എല്ലാ ദ്വീപുകളിലും കാറ്റും മഴയും കനക്കുകയാണ്.
മഴയും കാറ്റും ശക്‌തമാകുന്ന സാഹചര്യത്തിൽ അടിയന്തര സഹായത്തിനായി ഓരോ ദ്വീപുകളിലേക്കും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ അഡ്‌മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ പോലീസിന്റെയും, ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
Read also : കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ കാണാതായി