പാലക്കാട്: മണിക്കൂറുകൾ നീണ്ടുനിന്ന അതിശക്‌തമായ മഴയിൽ കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. വിവിധ പ്രദേശങ്ങളിലായി പതിനാറോളം വീടുകളിൽ വെള്ളം കയറി. മെഴുകുംപാറ, മേലാമുറി ഭാഗങ്ങളിൽ കൃഷിനാശമുണ്ടായി.
കാഞ്ഞിരം തരിശുപ്പാടം ഭാഗത്ത് ആറോളം വീടുകളിലാണ് വെള്ളം കയറിയത്. എടത്തറ വാസു, മുള്ളത്ത് സാവിത്രി എന്നിവരുടെ വീടുകളിലും ഓട്ടുപാറ അലിയുടെ നാല് വാടക വീടുകളിലും വെള്ളം കയറി.
പള്ളിപ്പടി മുണ്ടപ്പാടം ഭാഗത്ത് കോളശ്ശേരി സൈദ്, ചെമ്പൻകുഴി ഷംസുദ്ദീൻ, ആലിക്കൽ ശിവശങ്കരൻ, ചെമ്പൻകുഴിയിൽ ലത്തീഫ് എന്നിവരുടെ വീടുകൾ വെള്ളത്തിലായി.
നെല്ലിപ്പുഴയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് അമ്പംകടവ് പാലത്തിനുസമീപം ഉസ്‌മാൻ, രാജൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി.
ഇരട്ടക്കുളം മിനികുടം ഭാഗത്ത് കനാൽ കരകവിഞ്ഞതിനെ തുടർന്ന് പൂളയ്‌ക്കൽ സുഭാഷ്, മണികണ്‌ഠൻ, മെഴുകുംപാറ മണ്ണാത്തിക്കുളം സോബിൻ, തെങ്കര ആനമൂളിയിൽ പാറക്കുളവൻ സജ്‌ന എന്നിവരുടെ വീടുകളും വെള്ളത്തിലായി.
കനത്ത മഴയിൽ തത്തേങ്ങലം പൊട്ടിത്തോട് കരകവിഞ്ഞൊഴുകി. ആനമൂളി പുഴയിൽ അമിത ജലപ്രവാഹം ഉണ്ടായി. ചേറുംകുളം, മുണ്ടക്കണ്ണി, കാഞ്ഞിരം എന്നിവിടങ്ങളിൽ തോട് കരകവിഞ്ഞ് വെള്ളം ഒഴുകിയതിനെ തുടർന്ന് റോഡ് തകർന്നു.
നിർമാണം പുരോഗമിക്കുന്ന കാഞ്ഞിരം പൂഞ്ചോല റോഡിന്റെ ഇരട്ടക്കുളം ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. റോഡിന്റെ രണ്ടിടങ്ങളിലായി നൂറ്റമ്പത് മീറ്ററോളം ഭാഗത്താണ് വലിയരീതിയിൽ മണ്ണിടിച്ചിലുണ്ടായത്.
Malabar News: സഹപാഠിയുടെ പിതാവിന്റെ ചികിൽസക്കായി പണം സ്വരൂപിച്ച് വിദ്യാർഥികൾ