തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ തുടരുന്നു. റെഡ് അലർട് പ്രഖ്യാപിച്ച കണ്ണൂരും കാസർഗോഡും ഇടുക്കിയിലും അതിതീവ്ര മഴയാണ് പെയ്യുന്നത്. പാലക്കാട് തെങ്ങ് കടപുഴകി വീണ് ഒരു മരണം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് കാസർഗോഡ് പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കണ്ണൂർ ജില്ലയിലും കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ ബസ് സ്‌റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിന് മുകളിൽ മരം വീണു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലായി രണ്ടു വീടുകൾ ഭാഗികമായി തകർന്നു.
പഴയങ്ങാടിയിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയിലേക് രാത്രിയാത്ര വിലക്കിക്കൊണ്ട് കളക്‌ടർ ഉത്തരവിറക്കി. മലപ്പുറം പൊന്നാനി തീരത്ത് മുപ്പതോളം വീടുകളിൽ കടൽക്ഷോഭത്തിൽ വെള്ളം കയറി. വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്. പാലക്കാട് വടക്കഞ്ചേരി പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞു വീണ് ആദിവാസി സ്‌ത്രീ മരിച്ചു. പല്ലാറോഡ് മണിയുടെ ഭാര്യ തങ്കമണിയാണ് മരിച്ചത്. ഉച്ചക്കാണ് സംഭവം.
അതേസമയം, പത്തനംതിട്ട മണിയാർ ഡാമിന്റെ ഷട്ടറുകൾ 200 സെന്റീമീറ്റർ വരെ ഉയർത്തി വെള്ളം ഒഴുക്കി വിടുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പമ്പയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. പത്തനംതിട്ടയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടാണ്.
Most Read: നിയമസഭാ കയ്യാങ്കളി കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ്- വിമർശിച്ചു കോടതി